India

അമൃത്സറില്‍ വിഷമദ്യ ദുരന്തത്തില്‍ 14 മരണം; 6 പേരുടെ നില ഗുരുതരം

പഞ്ചാബിലെ അമൃത്സറിൽ വിഷമദ്യം കഴിച്ച് 14 പേർ മരിച്ചു. ആറുപേർ ചികിത്സയിലാണ്. മദ്യം വിതരണം ചെയ്തവരെ അറസ്റ്റ് ചെയ്തതായും വിഷമദ്യ ദുരന്തം അഞ്ച് ഗ്രാമങ്ങളെ ബാധിച്ചതായും പൊലീസ് അറിയിച്ചു. ഭംഗാലി, പാടല്‍പുരി, മാരാരി കലന്‍, തെരേവാള്‍, തല്‍വാണ്ഡി ഘുമാന്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

മദ്യ വിതരണക്കാരനെ ചോദ്യം ചെയ്തതില്‍ നിന്നും മൊത്ത വിതരണക്കാരനെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കായും വ്യാജമദ്യത്തിന്റെ ഉറവിടം കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി.

വിഷമദ്യത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും കര്‍ശന നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും റെയ്ഡ് പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. വ്യാജമദ്യം നിര്‍മ്മിക്കുന്നവര്‍ ഉടന്‍ പിടിയിലാകും. ശക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ രാത്രി 9.30 ഓടെയാണ് വ്യാജ മദ്യം കഴിച്ച് ആളുകൾ മരിച്ചതായ ഞങ്ങൾക്ക് വിവരം ലഭിച്ചത്. ഉടൻ തന്നെ നടപടി സ്വീകരിച്ച് നാല് പേരെ പിടികൂടി. പ്രധാന വിതരണക്കാരനായ പ്രഭ്ജീത് സിങ്ങിനെ അറസ്റ്റ് ചെയ്തു- അമൃത്സർ എസ്എസ്പി മനീന്ദർ സിംഗ് പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രധാന വിതരണക്കാരനായ സാഹബ് സിംഗിന്റെ പേര് പ്രഭ്ജീത് സിംഗ് വെളിപ്പെടുത്തിയതായി പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.