Kerala

മയക്കുമരുന്ന് ലഹരിയിൽ ഭർത്താവിന്റെ ക്രൂരമർദനം; അർധരാത്രി വീട്ടിൽ നിന്ന് മകളുമായി ഭയന്നോടി യുവതി, രക്ഷിച്ച് നാട്ടുകാർ

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെയും മക്കളെയും ക്രൂരമായി മർദിച്ച് ഭർത്താവ്. താമരശ്ശേരി അമ്പായത്തോട് പനംതോട്ടത്തില്‍ നസ്ജയും മക്കളുമാണ് ഭര്‍ത്താവ് നൗഷാദിന്റെ ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയായത്. യുവതി മകളുമായി അർദ്ധരാത്രി വീട് വിട്ടോടി രക്ഷപ്പെട്ടു. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ഭ‍‍ർത്താവിന്റെ ആക്രമണത്തിൽ യുവതിയുടെ തലയ്ക്കുൾപ്പടെ പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം.

മയക്കുമരുന്ന് ലഹരിയില്‍ വീടിനുള്ളില്‍വെച്ച് തലയ്ക്കും ദേഹത്തും ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് കൊടുവാളുമായി വീടിനു ചുറ്റും ഓടിച്ചതായി യുവതി പറഞ്ഞു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ എട്ടു വയസ്സുകാരിയായ മകള്‍ക്കും മാതൃമാതാവിനും പരിക്കേറ്റതായും നസ്ജ പറഞ്ഞു. വീട് വിട്ടോടി വാഹനത്തിന് മുന്നിൽ ചാടി മരിക്കാൻ ആയിരുന്നു നോക്കിയതെന്ന് സജ്ന പറയുന്നു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. താമരശ്ശേരി പൊലീസ് ആശുപത്രിയിലെത്തി ഇവരുടെ മൊഴിയെടുത്തിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.