Business

8600 കോടി ബാധ്യത; അടച്ച്പൂട്ടലിന്റെ വക്കിൽ ഈ പൊതുമേഖല സ്ഥാപനം

സർക്കാർ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ ഒരുവിധം രക്ഷപ്പെട്ടുവരികയാണ്. എന്നാൽ മറ്റൊരു പൊതുമേഖലസ്ഥാപനമാവട്ടെ കടക്കെണിയിൽ മുങ്ങി താഴുകയാണ്. ബിഎസ്എന്‍എല്ലിനെ പോലെ തന്നെ ടെലികോം കമ്പ മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡാണ് നിലവില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. കമ്പനിയെ നിലനിര്‍ത്തുന്നതിന് മോദി സര്‍ക്കാര്‍ പ്രത്യേക പാക്കേജുകള്‍ അനുവദിച്ചിരുന്നു. എന്നിട്ടും എംടിഎന്‍എല്‍ തുടര്‍ച്ചയായി വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തുകയാണ്. എംടിഎന്‍എല്ലിന്റെ ആസ്തികള്‍ നിഷ്‌ക്രിയ ആസ്തിയില്‍ ഉള്‍പ്പെടുത്താതിരിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടത്തുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം എംടിഎന്‍എല്ലിന്റെ അക്കൗണ്ടുകള്‍ നിഷ്‌ക്രിയ ആസ്തികളായി പ്രഖ്യാപിക്കില്ലെന്ന് ഉറപ്പാക്കാന്‍ മെയ് 16 ന് കാബിനറ്റ് സെക്രട്ടറി ടി വി സോമനാഥന്റെ അധ്യക്ഷതയില്‍ സര്‍ക്കാര്‍ ബാങ്കുകളുമായി ഒരു യോഗം നടത്തും. എംടിഎന്‍എല്ലിനെ പാപ്പരത്വ കെണിയില്‍ നിന്ന് സര്‍ക്കാര്‍ എങ്ങനെ രക്ഷിക്കുമെന്നാണ് ബിസിനസ് ലോകം ഉറ്റുനോക്കുന്നത്. കമ്പനിയുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കുമെന്നു കണ്ടറിയണം.

എംടിഎന്‍എല്‍ മുതലും പലിശയും തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതായി 2025 മാര്‍ച്ചിലെ എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ വ്യക്തമാക്കിയിരുന്നു. 7,794.34 കോടി രൂപ മുതലും, 551.90 കോടി പലിശ ബാധ്യതയുമാണ് കമ്പനിക്കുള്ളത്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയാണ് എംടിഎന്‍എല്ലിണ് ഏറ്റവും കൂടുതല്‍ വായ്പ അനുവദിച്ചിട്ടുള്ളത്. ഏകദേശം 3,633 കോടി രൂപയില്‍ കൂടുതല്‍ കുടിശിക എംടിഎന്‍എല്‍ ഈ ബാങ്കില്‍ വരുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 2,374 കോടി രൂപയും, ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 1,077 കോടി രൂപയും കുടിശികയുണ്ട്.

 

നിലവില്‍ എംടിഎന്‍എല്ലിന് വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി 8,600 കോടിയിലധികം രൂപയുടെ വായ്പ ബാധ്യതയുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യുസിഒ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയുള്‍പ്പെടെ നിരവധി പൊതുമേഖലാ ബാങ്കുകളാണ് എംടിഎന്‍എല്ലിന് വായ്പകള്‍ അനുവദിച്ചിരിക്കുന്നത്.

Tags: telecomMTNL