Health

നിപ പരിശോധനാ ഫലം നെഗറ്റീവ് ആയാലും ഐസൊലേഷനില്‍ തുടരണം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി

നിപ ബാധിച്ച രോഗിയുടെ നില ഗുരുതരമായി തുടരുകയാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പരിശോധനാ ഫലം നെഗറ്റീവ് ആയാലും 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണമെന്നും മന്ത്രി.

മലപ്പുറം ജില്ലയില്‍ നിപ ബാധയുമായി ബന്ധപ്പെട്ട് ഇന്ന് ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. 65 പേര്‍ ഹൈ റിസ്‌കിലും 101 പേര്‍ ലോ റിസ്‌കിലുമാണുള്ളത്. നിപ സ്ഥിരീകരിച്ചിട്ടുള്ളയാള്‍ മാത്രമാണ് ഐസിയുവില്‍ ചികിത്സയിലുള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ മാത്രമാണ് ഐസൊലേഷനില്‍ ചികിത്സയിലുള്ളത്.

നിപ ബാധിച്ച രോഗി ഗുരുതരമായി തുടരുകയാണ്. ഹൈറിസ്‌ക് പട്ടികയിലുള്ള 11 പേര്‍ക്ക് ആന്റി വൈറസ് പ്രൊഫൈലാക്സിസ് ചികിത്സ നല്‍കി വരുന്നു. ഫീവര്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നിശ്ചയിച്ച മുഴുവന്‍ വീടുകളും (4749) സന്ദര്‍ശിച്ചിട്ടുണ്ട്.

പുതുതായി കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്നും മന്ത്രി നിര്‍ദേശം നല്‍കി. നിപ അന്താരാഷ്ട്ര തലത്തില്‍ തന്നെ പൊതുജനാരോഗ്യ മുന്‍ഗണനായുള്ളതും ദേശീയ/സംസ്ഥാന പ്രോട്ടോകോളുകള്‍ നിലവിലുള്ളതുമായ അണുബാധയാണ്.