Travel

കാശ്മീർ താഴ്വര സഞ്ചാരികളെ സ്വാ​ഗതം ചെയ്യാനൊരുങ്ങുന്നു!!

പഹൽ​ഗാം ആക്രമണത്തിന്റെ മുറിവുണങ്ങി സാധാരണ ജീവിതത്തിലേക്ക് കടക്കുകയാണ്. സ‍ഞ്ചാരികളുടെ പറുദീസയായ കശ്മീർ യാത്രികരെ സ്വാ​ഗതം ചെയ്യാൻ തയ്യാറായി. ദിവസങ്ങൾക്കിപ്പുറം ശ്രീനഗറിലെ എല്ലാ വിമാന സര്‍വീസുകളും പുനരാരംഭിച്ചതായി അറിയിച്ച് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡു. പിന്നാലെ കാശ്‌മീര്‍ താഴ്വര കാണാന്‍ ഇന്ത്യയുടെ വിവിധ ഭാഗത്ത് നിന്നുള്ളവരെ സ്വാഗതം ചെയുന്നതായും മന്ത്രി അറിയിച്ചു.

“ഇന്നു മുതലുള്ള എല്ലാ വിമാന സർവീസുകളും പുനസ്ഥാപിച്ചു. കൂടാതെ ഡല്‍ഹി, മുംബൈ എന്നിവിടങ്ങിലേക്കുള്ള കണക്ഷന്‍ ഫ്ലൈറ്റുകളും പ്രവര്‍ത്തനമാരംഭിച്ചു. കശ്‌മീര്‍ ഇപ്പോള്‍ പൂര്‍ണ സുരക്ഷയിലാണ്. ഇവിടത്തെ ടൂറിസം, സമ്പദ് വ്യവസ്ഥ, ബിസിനസ് എന്നിവ കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി തകിടം മറിഞ്ഞിരിക്കുകയാണ്. ആളുകളുടെ അവസ്ഥയും ദുഷ്‌കരമായിരുന്നു. ആളുകള്‍ വീണ്ടും ഇവിടെ സന്ദര്‍ശിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.” -നായിഡു മാധ്യമങ്ങളോട് പറഞ്ഞു.

“ശ്രീനഗര്‍ വിമാനത്താവളത്തിലെ എല്ലാ വിമാന സര്‍വീസുകളും പുനരാരംഭിച്ചു. വിനോദ സഞ്ചാരം പ്രോത്സാപ്പിക്കണമെന്ന് പറയുന്ന ഒരുപാട് ആളുകളെ ഞാനിവിടെ കണ്ടു. ഇവിടെ ആവശ്യമായ എല്ലാ സുരക്ഷ നടപടി ക്രമങ്ങളും ഞങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓപ്പറേഷന്‍ സിന്ദൂര്‍ വിജയത്തിന് കാരണക്കാരായ സായുധ സേനയെ അദ്ദേഹം പ്രശംസിച്ചു. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഇന്ത്യയുടെ ആക്രമങ്ങള്‍ അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.