വമ്പന്‍ വിദേശ വായ്പ സ്വന്തമാക്കിയിരിക്കുകയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 2.9 ബില്യണ്‍ യുഎസ് ഡോളറിന്റെ വായ്പയാണ് കമ്പനി സ്വന്തമാക്കിയത്. ഒരു ഇന്ത്യന്‍ കമ്പനി ഒരു വര്‍ഷത്തിനിടെ നേടുന്ന ഏറ്റവും വലിയ വായ്പയാണിത്. 2025 മെയ് 9 ന് നിലവിൽ വന്ന ഈ കരാര്‍ കമ്പനിയുടെ ശക്തമായ ക്രെഡിറ്റ് പ്രൊഫൈലിനെയും, ആഗോള ബാങ്കിംഗ് മേഖലയ്ക്ക് കമ്പനിയുടെ സാമ്പത്തീക അടിത്തറയിലുള്ള വിശ്വാസവുമാണ് കാണിക്കുന്നത്.
റിലയൻസ് എടുത്തിരിക്കുന്ന വായ്പ ഇരട്ട കറന്‍സി രൂപത്തിലുള്ളതാണ്. 2.9 ബില്യണ്‍ യുഎസ് ഡോളറിന്റെ വായ്പയില്‍ 2.4 ബില്യണ്‍ ഡോ്‌ളര്‍ യുഎസ് ഡോളറിലും, ബാക്കി 67.7 ബില്യണ്‍ ജാപ്പനീസ് യെന്‍ (ഏകദേശം 462 മില്യണ്‍ യുഎസ് ഡോളര്‍) എന്നിങ്ങനെയാണ്. ഈ ക്രമീകരണം കാണിക്കുന്നത് റിലയന്‍സിന്റെ വൈവിധ്യമാര്‍ന്ന ഫണ്ടിംഗ് തന്ത്രത്തെയും, ഒന്നിലധികം ആഗോള കറന്‍സി പൂളുകളിലേക്കുള്ള കടന്നുകയറ്റത്തെയുമാണ്.
നേടിയ വായ്പയുടെ വ്യാപ്തിയും, പങ്കാളിത്തവുമായി കരാറിനെ ശ്രദ്ധേയമാക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന് വായ്പ നല്‍കാന്‍ ഏകദേശം 55 ബാങ്കുകളാണ് സിന്‍ഡിക്കേറ്റില്‍ ചേര്‍ന്നത്. ഈ വര്‍ഷം ഏഷ്യയിലെ ഒരു സിന്‍ഡിക്കേറ്റഡ് വായ്പയ്ക്കായി ഒത്തുകൂടിയ ഏറ്റവും വലിയ ഗ്രൂപ്പും ഇതുതന്നെ. വിപണി സാഹചര്യങ്ങള്‍ പൂര്‍ണമായി അനുകൂലമല്ലെങ്കിലും, മേഖലാതലത്തില്‍ മാന്ദ്യം നിലനില്‍ക്കുന്നുണ്ടെങ്കിലും, ഉയര്‍ന്ന നിലവാരമുള്ള കോര്‍പ്പറേറ്റ് വായ്പകൾ അനുവദിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ തയ്യാറാണെന്നും വ്യക്തമാക്കുന്നു
നിലവില്‍ റിലയന്‍സിന് നല്‍കിയ വായ്പയ്ക്കു ശേഷം ഏഷ്യ- പസഫിക് മേഖലയിലുടനീളമുള്ള (ജപ്പാന്‍ ഒഴികെ) മൊത്തം സിന്‍ഡിക്കേറ്റഡ് വായ്പാ അളവ് 29 ബില്യണ്‍ യുഎസ് ഡോളറില്‍ (കറന്‍സി (യുഎസ് ഡോളര്‍, യൂറോ, യെന്‍)) എത്തി. റിലയന്‍സിന്റെ കരാര്‍ മാത്രം ഈ ആകെ തുകയുടെ 10 ശതമാനം വരുമെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് ആഗോളതലത്തില്‍ കമ്പനിയുടെ ആധിപത്യ സ്ഥാനവും, തന്ത്രപരമായ പ്രാധാന്യവും വിളിച്ചോതുന്നു.
ടെലികോം, റീട്ടെയില്‍, ഗ്രീന്‍ എനര്‍ജി എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലുടനീളം റിലയന്‍സ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. റിലയന്‍സ് ഓഹരികളുടെ കുതിപ്പിനെ തുടര്‍ന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി നീണ്ട ഇടവേളയ്ക്കു ശേഷം അടുത്തിടെ വിണ്ടും 100 ബില്യണ്‍ ഡോളര്‍ ക്ലബില്‍ ഇടംനേടിയിരുന്നു.