തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അറസ്റ്റിലായ സീനിയര്‍ അഭിഭാഷകന്‍ ബെയ് ലിന്‍ ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 11ലാണ് ഹാജരാക്കുക.
ഒളിവിലായിരുന്ന ബെയിലിൻദാസിനെ തിരുവനന്തപുരം സ്റ്റേഷൻ കടവിൽ വച്ചാണ് തുമ്പ പൊലീസ് പിന്തുടർന്ന് പിടികൂടിയത്. ബെയ്‌ലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയും തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. രണ്ടുദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ വാഹനം പിന്തുടര്‍ന്നാണ് ഇന്നലെ പിടികൂടിയത്. ഓഫിസിലുണ്ടായ തര്‍ക്കത്തിനിടെ തന്‍റെ മുഖത്ത് പരാതിക്കാരിയാണ് ആദ്യം അടിച്ചതെന്നും അപ്പോഴാണ് തിരിച്ചടിച്ചതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
പൂന്തുറയിലെ വീട്ടിൽ നിന്ന് മടങ്ങവെ തിരുവനന്തപുരം സ്റ്റേഷൻ കടവിൽ വച്ച് കാറ് തടഞ്ഞാണ് ബെയ്‌ലിൻ ദാസിനെ തുമ്പ പൊലീസ് പിടികൂടിയത്. ദുർബല വകുപ്പുകൾ ചുമത്തി കേസെടുത്തതിനും രണ്ട് ദിവസമായിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തതിലും പൊലീസ് വിമർശനം നേരിട്ടിരുന്നു.