Kerala

വയനാട്ടിൽ ടെന്റ് തകർന്ന് യുവതി മരിച്ച സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍

വയനാട്: മേപ്പാടിയിലെ 900 കണ്ടിയിലെ റിസോർട്ടിൽ ടെന്‍റ് വീണ് യുവതി മരിച്ച കേസിൽ റിസോർട്ട് മാനേജരും സൂപ്പർവൈസറും അറസ്റ്റിൽ. മാനേജർ സ്വച്ഛന്ത്, സൂപ്പർവൈസർ അനുരാഗ് എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യാവകുപ്പ് ചുമത്തി കേസെടുത്തിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്നും പൊലീസ് പരിശോധിക്കും.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ടെന്‍റ് തകര്‍ന്ന് വീണ് മലപ്പുറം സ്വദേശിയായ നിഷ്മയാണ് മരിച്ചത്. എമറാൾഡ് തൊള്ളായിരം വെഞ്ചേഴ്സ് റിസോർട്ടിൽ ആണ് അപകടം. റിസോർട്ടിന് അനുമതിയില്ലെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള പതിനാറംഗ വിനോദസഞ്ചാരികളുടെ സംഘത്തിലാണ് നിഷ്മ റിസോർട്ടിൽ എത്തിയത്. റിസോർട്ടിലെ ടെന്റുകെട്ടിയ ഷെഡ് തകർന്നു വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഷെഡായിരുന്നു തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ടെന്റ് സ്ഥാപിക്കുന്ന ഷെഡിൻ്റെ തൂണുകൾ ദ്രവിച്ച നിലയിലായിരുന്നു. രണ്ടുവർഷം മുമ്പ് റിസോർട്ടിന്റെ ലൈസൻസ് കാലാവധി അവസാനിച്ചതാണെന്നും പ്രവർത്തന അനുമതി ഇല്ലെന്നുമാണ് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായി ജോലിചെയ്യുകയായിരുന്നു നിഷ്മ.