കൊച്ചി: ഇ.ഡി കേസ് ഒഴിവാക്കുന്നതിന് 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട രണ്ടു പേർ വിജിലൻസ് പിടിയിൽ. എറണാകുളം തമ്മനം സ്വദേശി വിൽസൺ(34), രാജസ്ഥാൻ സ്വദേശി മുരളി മുകേഷ്(56) എന്നിവരാണ് അറസ്റ്റിലായത്.
കൊട്ടാരക്കരയിലെ കശുവണ്ടിവ്യവസായിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എടുത്ത കേസ് ഒഴിവാക്കാൻ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ആവശ്യപ്പെട്ട കൈക്കൂലിപ്പണത്തിന്റെ ആദ്യ ഗഡുവായി രണ്ടു ലക്ഷം രൂപ വാങ്ങുന്നതിനിടെയാണു വിൽസൺ പിടിയിലായത്. വിൽസൺ നൽകിയ വിവരപ്രകാരം മുരളിയെയും അറസ്റ്റ് ചെയ്തു. ഇ.ഡി ഉദ്യോഗസ്ഥരുടെ ഏജന്റ് എന്നു പരിചയപ്പെടുത്തിയാണു വിൽസൺ പരാതിക്കാരനെ സമീപിച്ചത്.
കശുവണ്ടിവ്യവസായിയുടെ സ്ഥാപനത്തിന് വിറ്റുവരവ് കൂടുതലാണെന്നും വ്യാജരേഖയുണ്ടാക്കി പണം കൂടുതലും വിദേശത്താണ് വിനിയോഗിക്കുന്നതെന്നും കാണിച്ച് കൊച്ചിയിലെ ഇഡി ഡയറക്ടറേറ്റിൽനിന്ന് 2024-ൽ സമൻസ് ലഭിച്ചിരുന്നു. ഇതുപ്രകാരം ഇഡി ഓഫീസിൽ ഹാജരായ പരാതിക്കാരനോട് വർഷങ്ങൾക്കുമുമ്പുള്ള കണക്കും രേഖകളും ആവശ്യപ്പെട്ടു. നൽകാത്തപക്ഷം കേസെടുക്കുമെന്നും അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇഡി ഏജന്റാണെന്ന് പറഞ്ഞ് വിൽസൺ വ്യവസായിയെ ബന്ധപ്പെട്ടത്. ഇഡി ഓഫീസുമായുള്ള തന്റെ ബന്ധം തെളിയിക്കാൻ വീണ്ടും സമൻസ് അയപ്പിക്കാമെന്നും പറഞ്ഞു.
ഈ മാസം 14ന് വീണ്ടും സമൻസ് ലഭിക്കുകയും ചെയ്തു. തുടർന്നു പരാതിക്കാരനെ ഇ.ഡി ഓഫിസിനു സമീപത്തേക്കു വിളിച്ചുവരുത്തി വീണ്ടും കണ്ട വിൽസൺ, 50 ലക്ഷം രൂപ വീതം 4 തവണകളായി ആക്സിസ് ബാങ്കിന്റെ മുംബൈയിലെ ഒരു ബ്രാഞ്ചിലെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. 2 ലക്ഷം രൂപ പണമായി നേരിട്ടു നൽകണമെന്നും പിന്നീട് 50,000 രൂപ കൂടി അക്കൗണ്ടിൽ അധികമായി നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ വ്യവസായി വിജിലൻസ് ഡിവൈഎസ്‌പിക്കു പരാതി നൽകുകയായിരുന്നു. സംഭവവുമായി ഇ.ഡി ഉദ്യോഗസ്ഥർക്കു ബന്ധം ഉണ്ടോ എന്നു വിജിലൻസ് അന്വേഷിക്കുന്നുണ്ട്.