ന്യൂഡല്‍ഹി: സിന്ധുനദീജലക്കരാറുമായി ബന്ധപ്പെട്ട് കടുത്ത നടപടികളിലേക്ക് കടന്ന് കേന്ദ്രസര്‍ക്കാര്‍. പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് ഗണ്യമായി കുറയ്ക്കുന്ന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ചെനാബ്, ഝലം നദികളിലെ ജലം ഘട്ടമായി ഇന്ത്യയിലേക്ക് വഴിതിരിച്ച് വിട്ട് പാകിസ്ഥാനിലേക്കുള്ള ജലം ഒഴുക്ക് തടയുന്ന പദ്ധതികളാണ് ആലോചനയിൽ.
പാക് പഞ്ചാബിലേക്കൊഴുകുന്ന ചെനാബ് നദിയിലെ രൺബീർ കനാലിന്റെ നീളം ഇരട്ടിയാക്കുന്നതാണ് പ്രധാന പദ്ധതി. 59.55 കിലോമീറ്ററുള്ള കനാലിന്റെ നീളം 120 കിലോമീറ്ററായി വർധിപ്പിച്ച് സെക്കൻഡിൽ 150 ക്യുബിക് മീറ്റർ വെള്ളം വഴിതിരിച്ചുവിടും. നിലവില്‍ ഇത് 40 ഘനമീറ്റര്‍ മാത്രമാണ്. 19-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ കനാലിന് 60 കിലോമീറ്ററോളം നീളമുണ്ട്. ഇതിന്റെ നീളം 120 കിലോമീറ്റര്‍ വരെ ആക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. പൂര്‍ത്തിയായാല്‍ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയെ ആണ് കാര്യമായി ബാധിക്കുക. ഇവിടങ്ങളിലെ കാര്‍ഷിക മേഖല ജലക്ഷാമത്തെ തുടര്‍ന്ന് തകര്‍ച്ചയിലാകുമെന്നാണ് പാകിസ്താന്റെ ആശങ്ക.
ചെനാബിലെ സാവൽകോട്ട് (1,856 മെഗാവാട്ട്), കീർത്തായി (930 മെഗാവാട്ട്), ദുൽഹസ്തി (260 മെഗാവാട്ട്) എന്നീ ജലവൈദ്യുത പദ്ധതികളുടെ രണ്ടാംഘട്ട നിർമാണത്തിനും നീക്കം തുടങ്ങി. ഇതിനുള്ള വിശദപദ്ധതി ജലശക്തി മന്ത്രാലയം കേന്ദ്രമന്ത്രിസഭയ്ക്ക് കൈമാറും. ബർസാർ, ഉറി തുടങ്ങിയ പാകിസ്ഥാന്റെ എതിർപ്പുകൊണ്ട് ഉപേക്ഷിച്ച പദ്ധതികൾക്ക് അനുമതി നൽകും. ചെനാബിലെ സലാൽ, ബഗ്ലിഹർ അണക്കെട്ടുകളിൽ അടിഞ്ഞുകൂടുന്ന മണൽ, ചെളി, കളിമണ്ണ് എന്നിവ നീക്കം ചെയ്യാനായി വെള്ളം എല്ലാമാസവും തുറന്നുവിടും. ഇതിന് പാകിസ്ഥാന് പ്രത്യേക മുന്നറിയിപ്പ് നല്‍കില്ല.
മെയ് ആദ്യവാരം ചെനാബ് നദിയിലെ അണക്കെട്ടുകളിലെ ഷട്ടറുകളടച്ചതോടെ പാകിസ്ഥാനിൽ ജല ലഭ്യത കുറച്ചു. മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറക്കുന്നതിനാല്‍ ജലനിരപ്പ് ക്രമതീതമായി ഉയരുകയും ചെയ്യുന്നു. അഫ്‌ഗാനിസ്ഥാനുമായി ചേർന്ന് പാകിസ്ഥാനിലേക്കുള്ള കാബുൾ നദിയിലെ ഒഴുക്ക് തടയുന്നതിനും ഇന്ത്യ പദ്ധതി. മാത്രമല്ല വലിയതോതില്‍ ജലം സംഭരിക്കാനുള്ള റിസര്‍വോയറുകള്‍ നിര്‍മിക്കുകയും ചെയ്യും.