Kerala

വിളിച്ചു വരുത്തിയത് സ്വകാര്യ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാമെന്ന് പറഞ്ഞ്; ഇരുവരുടെയും തർക്കത്തിന് പിന്നാലെ ഉയർന്നത് നിലവിളിയും തീയും; ഷീജയുടെ മരണത്തിനു പിന്നിൽ സജികുമാർ ?

തിരുവനന്തപുരം: കൈമനത്ത് ഒഴിഞ്ഞ പുരയിടത്തില്‍ ഷീജ(50)യുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. നടന്നത് കൊലപാതകമാണോ എന്ന് വിശദമായി പരിശോധിക്കുകയാണ് പൊലീസ്. സ്ത്രീക്കൊപ്പം താമസിച്ച ആണ്‍സുഹൃത്ത് സജികുമാറിനെ ആണ് മരണത്തിൽ ബന്ധുക്കൾക്കെല്ലാം സംശയം. ഷീജയുടെ സ്വകാര്യ ചിത്രങ്ങള്‍ സജികുമാറിന്റെ പക്കൽ ഉണ്ട് ഇതുകാട്ടി ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് എങ്കിലും കൊലപാതകസാധ്യതയും പരിശോധിക്കുന്നുണ്ട്. ശാസ്ത്രീയപരിശോധനാ ഫലം കൂടി ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. സജിയുടെ വീടിന്റെ തൊട്ടടുത്ത പുരയിടത്തിലാണ് ഷീജയുടെ മൃതദേഹം കണ്ടത്. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട സജികുമാറിന്റെ നിരന്തര ഭീഷണിയെ തുടർന്ന് ഇവര്‍ ജീവനൊടുക്കിയതാണെന്നാണു നിഗമനം. ഇയാള്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

കോവിഡ് സമയത്താണ് സജികുമാറും ഷീജയും പരിചയപ്പെട്ടത്. ഷീജയുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയ സജികുമാര്‍, അതുകാട്ടി നിരന്തരം ഭീഷണിപ്പെടുത്തി, ഷീജയുമായുള്ള ഇയാളുടെ ഫോണ്‍ ചാറ്റില്‍ ഭീഷണി സംബന്ധിച്ച തെളിവുകളുണ്ട്. ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാമെന്ന് പറഞ്ഞ് സംഭവദിവസം ഷീജയെ ഇയാള്‍ വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വച്ചുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഷീജയ്ക്കു ജീവന്‍ നഷ്ടമായിരിക്കുന്നത്. ഷീജ ജീവനൊടുക്കിയതാണോ അതോ അവരെ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

വ്യാഴാഴ്ച രാത്രി പുരയിടത്തില്‍നിന്നു സ്ത്രീയുടെ നിലവിളിയും തീയും പുകയുമുയരുന്നത് പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ശബ്ദം കേട്ട് ഇവരെത്തിയപ്പോഴേക്കും ആളെ തിരിച്ചറിയാന്‍ കഴിയാത്തവിധം മൃതദേഹം പൂര്‍ണമായി കത്തിയിരുന്നു. കരുമത്ത് നിന്ന് ഒരു സ്ത്രീയെ കാണാതായിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണു മൃതദേഹം ഷീജയുടെതാണെന്നു കണ്ടെത്തിയത്. ഇന്നലെ രാവിലെ ഇവരുടെ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.