World

ഗാസയില്‍നിന്ന് 10 ലക്ഷം പലസ്തീനികളെ ലിബിയയിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ അമേരിക്ക

വാഷിങ്ടണ്‍: ഗാസയില്‍നിന്ന് 10 ലക്ഷം പലസ്തീന്‍കാരെ ലിബിയയിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ അമേരിക്ക (യുഎസ്) പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സ്ഥിരമായുള്ള കുടിയൊഴിപ്പിക്കലാണ് ലക്ഷ്യം. യുദ്ധക്കെടുതിയില്‍ വലയുന്ന ഗാസയെ പൂർണമായി ഏറ്റെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ആളുകളെ കുടിയൊഴിപ്പിക്കാനുള്ള പദ്ധതിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.

ഗാസയെ ഏറ്റെടുക്കാനുള്ള നിര്‍ദേശം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച് മാസങ്ങള്‍ പിന്നിടുമ്പോഴാണ് യുഎസിന്റെ ഭാഗത്തുനിന്ന് പുതിയ നീക്കം. ട്രംപ് ഭരണകൂടം വിഷയം ഗൗരവമായി പരിഗണിക്കുകയാണെന്നും ലിബിയന്‍ ഭരണകൂടവുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരുന്നതായും വിഷയവുമായി ബന്ധമുള്ള വ്യക്തികളെ ഉദ്ധരിച്ച് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ നിന്നെത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിനു പകരമായി പതിറ്റാണ്ട് മുന്‍പ് മരവിപ്പിച്ച കോടിക്കണക്കിന് ഡോളര്‍ വരുന്ന ഫണ്ട് യുഎസ് ലിബിയയ്ക്ക് വിട്ടുനല്‍കുമെന്നാണ് റിപ്പോർട്ട്. 2011 ല്‍ നാറ്റോ പിന്തുണയോടെ ലിബിയയില്‍ നടന്ന ആഭ്യന്തരയുദ്ധത്തെ തുടര്‍ന്നാണ് ലിബിയയ്ക്കുള്ള ഫണ്ട് യുഎസ് മരവിപ്പിച്ചത്. ആഭ്യന്തരയുദ്ധത്തില്‍ പ്രക്ഷോഭകാരികള്‍ ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയെ വധിച്ചിരുന്നു.

പലസ്തീന്‍കാരെ ലിബിയയിലേക്ക് മാറ്റുന്നകാര്യത്തില്‍ അന്തിമതീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് വിവരം. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ വാസ്തവമില്ലെന്ന് യുഎസ് ഉന്നത ഉദ്യോഗസ്ഥന്‍ എന്‍ബിസി ന്യൂസിനോട് പ്രതികരിച്ചു. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും സംഭാഷണം നടത്തുന്നതില്‍ അര്‍ഥമില്ലെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. പലസ്തീന്‍കാരെ ലിബിയയിലേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളെ കുറിച്ച് തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഹമാസിന്റെ ഉന്നത ഉദ്യോഗസ്ഥനായ ബാസെം നയിം പ്രതികരിച്ചത്.

പലസ്തീന്‍കാര്‍ക്ക് അവുടെ മാതൃരാജ്യം ഏറെ പ്രിയപ്പെട്ടതാണെന്നും രാജ്യത്തിനും കുടുംബത്തിനും കുട്ടികളുടെ ഭാവിയ്ക്കുമായി ജീവന്‍ പോലും ത്യജിക്കാന്‍ പോലും തയ്യാറാണെന്നും ബാസെം നയിം കൂട്ടിച്ചേര്‍ത്തു. ഗാസയും ഗാസയിലെ ജനതയും ഉള്‍പ്പെടെയുള്ള പലസ്തീന്‍കാരെ കുറിച്ചുള്ള തീരുമാനമെടുക്കാനുള്ള ഏക അവകാശം പലസ്തീന്‍കാര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

ജനുവരിയില്‍ അധികാരമേറ്റതിനു പിന്നാലെ ലിബിയ ഉള്‍പ്പെടെയുള്ള മൂന്നാം ലോകരാഷ്ട്രങ്ങളിലേക്ക് കുടിയേറ്റക്കാരെ അയയ്ക്കാനുള്ള പദ്ധതി ട്രംപ് മുന്നോട്ടുവെച്ചതായി മേയ് മാസത്തില്‍ ഒരു യുഎസ് മാധ്യമ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ അറിവോ സമ്മതമോ കൂടാതെ കുടിയേറ്റക്കാരെ തങ്ങളുടെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നായിരുന്നു ലിബിയന്‍ ഭരണകൂടത്തിന്റെ പ്രതികരണം.