Districts

‘അന്യായം കാണിച്ചതിനെ എന്റെ കുട്ടി എതിര്‍ത്തു, അത്രയ്ക്ക് പാവമായിരുന്നു’; സിഐഎസ്എഫുകാര്‍ കാറിടിച്ച് കൊന്ന ഐവിന്‍ ജിജോയുടെ മാതാവ്

കഴിഞ്ഞ ദിവസം എറണാകുളത്ത് സിഐഎസ്എഫുകാര്‍ ഐവിന്‍ ജിജോയെന്ന യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സിഐഎസ്എഫ് ഡിഐജി ആര്‍.പൊന്നിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. അതേസമയം സംഭവത്തില്‍ പ്രതികരിച്ച് ഐവിന്റെ മാതാവും രംഗത്തെത്തി. ” മറ്റുളളവരുടെ ഭാഗത്താണ് തെറ്റെങ്കിലും പോട്ടെടായെന്ന് പറയുന്നവനാ എന്റെ കൊച്ച്, അവന്‍ അത്രയ്ക്ക് പാവമായിരുന്നുവെന്നും ഐവിന്റെ മാതാവ് മാധ്യങ്ങളോട് പ്രതികരിച്ചു.

ഐവിന്‍ ജിജോയുടെ അമ്മയുടെ വാക്കുകള്‍

”അത്രയ്ക്ക് പാവമായിരുന്നു എന്റെ കൊച്ച്.ഒരിക്കലും അവന്‍ വണ്ടിയുടെ മുന്നില്‍ കയറി നല്‍ക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഒന്നു സൂക്ഷിച്ച് നോക്കിയാല്‍ പേടിച്ച് പിന്മാറുന്ന ആളാണ് അവന്‍. എന്റെ കൊച്ച് എങ്ങനെ വണ്ടിയുടെ മുന്നില്‍ കയറി നിന്നെന്ന് എനിക്കറിയില്ല. ഞങ്ങടെ വണ്ടിയില്‍ ആരെല്ലും വന്ന് തട്ടി പൊറല്‍ വീണാല്‍ പോലും പോട്ടെ സാരമില്ലെന്ന് പറയുന്നവനാണ് എന്റെ മകന്‍. അന്യായം കാണിച്ചതിനെ എന്റെ കുട്ടി എതിര്‍ത്തു. പൊലീസ് വന്നിട്ട് പോയാമതിയെന്ന് അവന്‍ പറഞ്ഞത് പോലും ഞാന്‍ ഇന്ന് രാവിലെയാണ് അറിഞ്ഞത്. പൊലീസിനെ പോലും പേടിയിലാതെ എന്റെ കുഞ്ഞിനെ കൊല്ലാന്‍ വേണ്ടിയാണ് അവന്മാര്‍ ഇത് ചെയ്തത്. നമ്മുടെ രാജ്യത്തെ ശിക്ഷ സ്‌ട്രോങ്ങ് അല്ല എന്നതിനുളള തെളിവാണിത്. ജയിലില്‍ പോയി കിടന്നാലും സുഖവാസമല്ലേ. അപ്പോള്‍ പിന്നെ ജയിലില്‍ പോയി കിടക്കാമെന്ന് വിചാരിക്കും. പണിയെടുക്കാതെ നമ്മുടെ സര്‍ക്കാര്‍ നല്ല ഭക്ഷണം കൊടുക്കും. അതു കൊണ്ടാണല്ലോ എല്ലാരും ഇത്രയും ക്രൂര കൃത്യങ്ങള്‍ ചെയ്യുന്നത്. വേറെ ആര്‍ക്കും ഇനി ഇങ്ങനെ ഒരു ഗതി വരരുത്. ഇങ്ങനെയുളള ക്രൂര കൃത്യം ചെയ്യുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണം”.

അതേസമയം കേസില്‍ പ്രതികളായ ബീഹാര്‍ സ്വദേശികളായ എസ്‌ഐ വിനയ്കുമാര്‍ ദാസ്, കോണ്‍സ്റ്റബിള്‍ മോഹന്‍ കുമാര്‍ എന്നിവരെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ആലുവ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തിരുന്നു. ഐവിനെ കൊല്ലണമെന്നുളള ഉദ്ദേശ്യത്തോടെ കാറിടിപ്പിക്കുകയായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കാറിന് മുന്നില്‍ കയറി നിന്ന ഐവിന്‍ പൊലീസ് വന്നിട്ട് പോയാമതി എന്ന് പറഞ്ഞതിന്റെ വൈരാഗ്യത്തില്ഡ കാറിടിപ്പിക്കുകയായിരുന്നു. ബോണറ്റില്‍ വീണു കിടന്നു നില വിളിച്ചിട്ടും രക്ഷപ്പെടാന്‍ അനുവദിക്കാതെ 600 മീറ്ററോളം ദൂരം കാറോടിച്ചു പോയെന്നും പൊലീസ് കോടതിയില്‍ ബോധിപ്പിച്ചു.