ന്യൂഡൽഹി: നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ള 2 പേരെ വൈറ്റ്ഹൗസ് ഉപദേശക സമിതിയിലേക്ക് ട്രംപ് ഭരണകൂടം നിയമനം നടത്തി. പാക്കിസ്ഥാനിലെ ലഷ്‌കറെ തയ്ബയുടെ പരിശീലന ക്യാംപിൽ പങ്കെടുക്കുകയും കശ്മീരില്‍ നടന്ന ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും ആരോപിക്കപ്പെടുന്ന ഇസ്മായിൽ റോയർ, സൈതുന കോളജിന്റെ സഹസ്ഥാപകൻ ഷെയ്ഖ് ഹംസ യൂസഫ് എന്നിവരെയാണ് യുഎസിൽ നിന്നുള്ള വൈറ്റ് ഹൗസ് ഉപദേശക സമിതിയിലേക്ക് നിയമിച്ചത്.
സഖ്യകക്ഷി നേതാവായ ലോറാ ലൂമർ ആണ് വെളിപ്പെടുത്തിയത്. യുഎസ് പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയതിന് റോയറിനെ 2004-ൽ യുഎസ് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തുകയും 20 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. എഫ്ബിഐ അന്വേഷണത്തിൽ അൽ-ഖ്വയ്ദയ്ക്കും ലഷ്കറിനും റോയർ സഹായം നൽകിയതായും കണ്ടെത്തി. തുടർന്ന് ഇതുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തുകയും ചെയ്തിരുന്നു. 20 വർഷത്തെ തടവ് ശിക്ഷ ലഭിച്ചെങ്കിലും 13 വർഷം മാത്രമാണ് റോയർ തടവ് അനുഭവിച്ചതെന്നാണ് ലോറ ലൂമർ പറയുന്നത്.