തൃശൂർ: കൊടുങ്ങല്ലൂരിൽ അതിഥി തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമം നടത്തിയ പ്രതി അറസ്റ്റിൽ. അഴീക്കോട് മേനോൻ ബസാർ സ്വദേശി വട്ടപറമ്പിൽ വീട്ടിൽ വിപിൻ (40 ) ആണ് കൊടുങ്ങല്ലൂർ പൊലീസിന്‍റെ പിടിയിലായത്. വെസ്റ്റ് ബംഗാൾ സ്വദേശിയായ ബുദ്ദദേവ് ഗൊറോയ് ( 39) എന്നയാളെ ആണ് വിപിൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. പണം കടം ചോദിച്ചത് കൊടുക്കാത്തിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ.
ബുദ്ദദേവ് ഗൊറോയ് വള്ളത്തിൽ പണിക്ക് പോയിരുന്ന സമയത്ത് വിപിനെ പരിചയമുണ്ടായിരുന്നു. ആ പരിചയം വെച്ച് വിപിൻ പണം കടം ചോദിച്ചപ്പോൾ കൊടുക്കാത്തതിലുള്ള വൈരാഗ്യത്താലാണ് വ്യാഴാഴ്ച രാത്രി എട്ടിന് കൊടുങ്ങല്ലൂർ മഞ്ഞളിപ്പള്ളി പാലത്തിന് സമീപം വെച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഈ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്നാണ് വിപിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തത്.
വിപിൻ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കസിലും, ഒരു വീടുകയറി ആക്രമണം നടത്തിയ കേസിലും പ്രതിയാണ്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സാലിം, പ്രൊബേഷൻ എസ് ഐ വൈഷ്ണവ്, സബ് ഇൻസ്പെക്ടർ പ്രീജു, സിവിൽ പോലീസ് ഓഫീസർമാരായ ജിജോ ജോസഫ്, ഗോപകുമാർ, ഡ്രൈവർ സി പി ഓ അഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.