കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ ഉണ്ടായ വൻ തീപിടിത്തം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നിയന്ത്രിക്കാനാകുന്നില്ല. സമീപത്തെ കടകളിലേക്കും തീ പടർന്നതോടെ കോഴിക്കോട് നഗരമാകെ കറുത്ത പുക പടർന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീപിടിത്തം ഉണ്ടായിട്ട് രണ്ട് മണിക്കൂറിലേറെയായി. തീ അണയ്ക്കാനായി കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് എസ്പി ടി നാരായണന്‍ പറഞ്ഞു. രാസവസ്തുക്കൾ ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമവും തുടരുകയാണ്. കെട്ടിടം പൂർണമായും കത്തിനശിക്കുന്ന നിലയിലാണ്. തുണിത്തരങ്ങളാണ് കത്തുന്നതെന്ന് കാലിക്കറ്റ് ടെക്സ്റ്റൈൽസിലെ ജീവനക്കാർ പറഞ്ഞു. തുണിത്തരങ്ങൾ ഇട്ടുവച്ചത് പ്ലാസ്റ്റിക് കവറുകളിലാണ്. അവധിക്കാലമായതിനാൽ സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി ധാരാളം തുണിത്തരങ്ങൾ കരുതിയിരുന്നു. ഞായറാഴ്ച ആയതിനാൽ പരിസരത്ത് തിരക്ക് കുറവായിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. നിലവില്‍ ആളപായമില്ലെന്നാണ് വിവരം.
അഗ്നിരക്ഷാസേനയുടെ 20 യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വെള്ളം തീർന്ന അഗ്നിരക്ഷാ യൂണിറ്റുകൾ തിരികെപോയി വെള്ളവുമായി സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും അഗ്നിരക്ഷ സേന യൂണിറ്റ് എത്തിയിട്ടുണ്ട്. തുടക്കത്തില്‍ നാല് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീയണയ്ക്കാനായി ശ്രമിച്ചത്. കെട്ടിടത്തിന്റെ മറ്റ് നിലകളില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു.ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ‘തീ നിയന്ത്രിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ജില്ലയിലെ മുഴുവൻ ഫയർ യൂണിറ്റും സ്ഥലത്തുണ്ട്. സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടർന്നിട്ടില്ല.’ -ജില്ലാ കലക്ടർ സ്നേഹിൽ കുമാർ പറഞ്ഞു. മന്ത്രി എ കെ ശശീന്ദ്രന്‍ സ്ഥലത്ത് എത്തി. തീ അണയ്ക്കാനുള്ള ഊർജിത ശ്രമമാണ് നടക്കുന്നതെന്നും എല്ലാവരും സഹകരിക്കണമെന്നും മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.
STORY HIGHLIGHTS : kozhikode-massive-fire-updates