കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ പോലീസ് കസ്റ്റഡിയിൽ ഉള്ളവരുടെ എണ്ണം മൂന്നായി. പിടിയിലായ രണ്ട് പേർ കൊണ്ടോട്ടി സ്വദേശികളും, ഒരാൾ കിഴക്കോത്ത് സ്വദേശിയുമാണ്. ഇവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. കാറിൽ എത്തിയ മറ്റു പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം.
അതിനിടെ അനൂസ് റോഷനെ തട്ടിക്കൊണ്ടു പോയ കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നു പൊലീസ് കണ്ടെത്തി. അനൂസിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ചയാണ് അനൂസിനെ കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അനൂസിന്റെ വിദേശത്തുള്ള സഹോദരൻ അജ്മലുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിൽ എന്നാണു സൂചന.
സംഭവത്തിൽ രണ്ടു പേരെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നത്. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കൂടെ ബൈക്കിൽ എത്തിയവരാണ് ഇന്നലെ പിടിയിലായത്. കേസ് അന്വേഷണത്തിൽ പുരോഗതി ഉണ്ടെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.