പാകിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ച മൂന്ന് സൈനിക ഉദ്യോഗസ്ഥരിൽ ഒരാളായ കേണൽ ഓഫീസർ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മധ്യപ്രദേശ് മന്ത്രി വിജയ് ഷായുടെ അറസ്റ്റ് സുപ്രീംകോടതി തത്കാലത്തേക്ക് തടഞ്ഞു. വിഷയത്തിൽ അന്വേഷണത്തിനായി പ്രേത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ നിർദേശം നൽകി.
നാളെ രാത്രി 10 മണിക്ക് മുൻപ് 3 ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക സംഘത്തെ രൂപീകരിക്കാൻ മധ്യപ്രദേശ് ഡിജിപിയ്ക്ക് സുപ്രീംകോടതി നിർദേശം നൽകി. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും എസ്ഐടിയെ നയിക്കുക. അതിൽ മൂന്ന് പേരിൽ ഒരാൾ വനിതാ ഐപിഎസ് ഓഫീസറായിരിക്കണം. അന്വേഷണ വിവരങ്ങൾ റിപ്പോർട്ട് ആയി എസ്ഐടി കോടതിക്ക് സമർപ്പിക്കണം.വിജയ്ഷാ അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കണമെന്നും നിർദേശമുണ്ട്.
അതേസമയം, മന്ത്രി നടത്തിയ ക്ഷമാപണത്തെ പൂർണമായി സുപ്രീംകോടതി നിരസിക്കുകയാണ് ഉണ്ടായത്. അനന്തരഫലങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള തന്ത്രമാണ് ക്ഷമാപണമെന്ന് ജസ്റ്റിസ് സൂര്യകാന്ത് വിമർശിച്ചു. വികാരങ്ങളെ വ്രണപ്പെടുത്തി എന്ന് സമ്മതിക്കാൻ വിജയ് ഷാ തയ്യാറാകുന്നില്ല. ഏതുതരത്തിലുള്ള ക്ഷമാപണമാണ് നടത്തിയതെന്ന് സുപ്രീംകോടതി ചോദിച്ചു. ക്ഷമാപണം എന്ന വാക്കിന് ഒരർത്ഥമുണ്ട്. പരിചയ സമ്പന്നനായ ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ നിങ്ങൾ സംസാരിക്കുമ്പോൾ പ്രയോഗിക്കുന്ന വാക്കുകളെ കുറിച്ച് നല്ല ബോധ്യം ഉണ്ടായിരിക്കണം. സായുധ സേനയെ സംബന്ധിച്ചിടത്തോളം ഇത് പ്രധാനപ്പെട്ട വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞതവണ കുൻവർ വിജയ്ഷായുടെ ഹർജി പരിഗണിച്ച സുപ്രീംകോടതി മന്ത്രിക്കെതിരെ രൂക്ഷ വിമർശനം നടത്തി. ഭരണഘടന സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് സുപ്രീംകോടതി പറഞ്ഞു. മാധ്യമങ്ങൾ വിഷയത്തെ വളച്ചൊടിച്ചു എന്നായിരുന്നു വിജയ് ഷായുടെ വാദം. തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു.നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം.