India

ലോകമെമ്പാടുമുള്ള അഭയാർഥികൾക്ക് ഇന്ത്യ അഭയം നൽകണോ? ഇന്ത്യ ഒരു ധർമശാല അല്ല; സുപ്രീം കോടതി – india not dharamshala

എല്ലായിടത്തു നിന്നുമുള്ള വിദേശ പൗരന്മാരെ താമസിപ്പിക്കാൻ കഴിയുന്ന ഒരു ധർമശാലയല്ല ഇന്ത്യയെന്ന പരാമർശവുമായി സുപ്രീം കോടതി. നിരോധിത സംഘടനയായ എൽടിടിഇയുമായി ബന്ധമുണ്ടെന്നാരോപിച്ച് 2015ൽ അറസ്റ്റിലായ ശ്രീലങ്കൻ പൗരന്റെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഈ പരാമർശം നടത്തിയത്. ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ശ്രീലങ്കയിൽ ഇയാളുടെ ജീവൻ അപകടത്തിലാണെന്ന് അഭിഭാഷകൻ മുഖേന വ്യക്തമാക്കിയപ്പോൾ മറ്റൊരു രാജ്യത്തേക്ക് മാറാ ൻ കോടതി നിർദ്ദേശിച്ചു. കൂടാതെ ലോകമെമ്പാടുമുള്ള അഭയാർഥികൾക്ക് ഇന്ത്യ അഭയം നൽകണോ ? 140 കോടി ജനങ്ങളുമായി നമ്മൾ ബുദ്ധിമുട്ടുകയാണെന്നും വിദേശ പൗരന്മാരെ താമസിപ്പിക്കാൻ കഴിയുന്ന ഒരു ധർമശാലയല്ല എന്നും വ്യക്തമാക്കിയ കോടതി ആർട്ടിക്കിൾ 19 പ്രകാരമുള്ള അഭിപ്രായ–സഞ്ചാര സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള മൗലികാവകാശങ്ങൾ ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ലഭ്യമാകൂ എന്നും പറഞ്ഞു. ഇവിടെ സ്ഥിരതാമസമാക്കാൻ നിങ്ങൾക്ക് എന്താണ് അവകാശമെന്നും കോടതി ചോദിച്ചു.

യുഎപിഎ പ്രകാരം റജിസ്റ്റർ ചെയ്ത കേസിൽ 2018ൽ വിചാരണക്കോടതി 10 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ 2022ൽ മദ്രാസ് ഹൈക്കോടതി ശിക്ഷ ഏഴു വർഷമായി വെട്ടിക്കുറച്ചിരുന്നു. വീസ ഉപയോഗിച്ചാണ് ഇന്ത്യയിലെത്തിയതെന്നും സ്വന്തം നാട്ടിൽ പോയാൽ തന്റെ ജീവൻ അപകടത്തിലാണെന്നും ശ്രീലങ്കൻ സ്വദേശി സുപ്രീം കോടതിയെ അറിയിച്ചു.

STORY HIGHLIGHT: india not dharamshala