പാകിസ്താനിലെ 11 മില്യണ്‍ ജനങ്ങള്‍ കടുത്ത പട്ടിണിയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ പഠന റിപ്പോര്‍ട്ട്. മാര്‍ച്ച് 2024 മുതല്‍ മാര്‍ച്ച് 20205 വരെയുള്ള കാലയളവില്‍ പാകിസ്താന്‍ ജനത ഭക്ഷണവുമായി ബന്ധപ്പെട്ട് കടുത്ത അരക്ഷിതാവസ്ഥയിലാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷത്തെ ഭക്ഷണ പ്രതിസന്ധി റിപ്പോര്‍ട്ടിലാണ് ഐക്യരാഷ്ട്രസഭ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വെള്ളിയാഴ്ചയാണ് യുഎന്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ബലൂചിസ്ഥാനും സിന്ധും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ 68 ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 11 മില്യണ്‍ ആളുകള്‍ അഥവാ പാകിസ്താനിലെ 22 ശതമാനം ജനങ്ങളും കടുത്ത പട്ടിണിയുടെ വക്കിലാണ്. ഇതില്‍ അടിയന്തര സഹായം ആവശ്യമുള്ള 1.7 ദശലക്ഷം ആളുകളും ഉള്‍പ്പെടുന്നു. കാലാവസ്ഥാവ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ പാക് ജനതയ്ക്ക് നേരിടേണ്ടി വരുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓരോ വര്‍ഷവും പാകിസ്താനിലെ ഭക്ഷണ പ്രതിസന്ധി വഷളാകുകയാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 2018 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ജനങ്ങളിലെ പോഷകാഹാരക്കുറവിന്റെ നിരക്ക് 30 ശതമാനത്തിന് മുകളില്‍ ഉയര്‍ന്നതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പോഷകാഹാരക്കുറവ് നിരക്ക് 10 ശതമാനത്തിന് മുകളിലാണെങ്കില്‍പ്പോലും അത് ജനതയുടെ ജീവന് ഭീഷണിയായാണ് കണക്കാക്കുന്നത്. പാകിസ്താനിലെ പല ഗ്രാമങ്ങളിലും ജനങ്ങള്‍ മുഴുപ്പട്ടിണിയിലാണെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു.
STORY HIGHLIGHTS : Pakistan facing acute food shortage, 11 million people at hunger risk: UN