തൃശൂർ: ബൈക്കിന് സൈഡ് കൊടുക്കാത്തതിന് ബസ് കണ്ടക്ടറെയും ഡ്രൈവറെയും ആക്രമിച്ച കേസിൽ 3 പേർ പിടിയിൽ. കാറളം വെള്ളാനി സ്വദേശികളായ കൊല്ലായിൽ വീട്ടിൽ സേതു (29 ), കുറുവത്ത് വീട്ടിൽ ബബീഷ് (42), പുല്ലത്ത് വീട്ടിൽ സബിൽ (25 ) എന്നിവരെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. ബസ് കണ്ടക്ടറെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ഡ്രൈവറെ ആക്രമിച്ച് പരിക്കൽപ്പിക്കുകയും പ്രതികൾ ചെയ്തു.
കാറളം നന്ദിയിൽ നിന്നും ഇരിഞ്ഞാലക്കുടയിലേക്ക് ലാസ്റ്റ് ട്രിപ്പ് പോയിരുന്ന മംഗലത്ത് ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയുമാണ് സംഘം മർദ്ദിച്ചത്. വെള്ളാനി യൂണിയൻ ഓഫീസിന് സമീപത്തു വച്ച് തങ്ങളുടെ വാഹനത്തിന് ബസ് ഡ്രൈവർ സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞായിരുന്നു യുവാക്കളുടെ ആക്രമണം. ബൈക്കിലെത്തിയ സംഘം ബസിനെ വട്ടം വെച്ച് തടഞ്ഞ് നിർത്തി ബസിന്റെ ഉള്ളിലേക്ക് കയറി കണ്ടക്ടർ താണിശ്ശേരി സ്വദേശി പ്ലാശ്ശേരി വീട്ടിൽ റെനീത് (42)എന്നയാളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, ഡ്രൈവറായ മാള സ്വദേശി ഒറവന്തുരുത്തി വീട്ടിൽ വിനോദ് (48) എന്നയാളെ ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്യുകയായിരുന്നു. ബസ്സിന്റെ ചില്ല് കല്ലെറിഞ്ഞ് തകർക്കുകയും ചെയ്തു. ബസ് ഉടമ നൽകിയ പരാതിയിലാണ് കാട്ടൂർ പൊലീസ് പ്രതികൾക്കെതിരെ ഇന്നലെ കേസ് രജിസ്റ്റർ ചെയ്തത്.
സേതു കാട്ടൂർ പൊലീസ് സ്റ്റേഷനിലെ റൗഡിയും, കാട്ടൂർ പൊലീസ് സ്റ്റേഷനിലെ രണ്ട് അടിപിടിക്കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനശല്യമുണ്ടാക്കിയ കേസിലും, ചേർപ്പ് പൊലീസ് സ്റ്റേഷനിലെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെയും പ്രതിയാണ്. ബബീഷും കാട്ടൂർ പൊലീസ് സ്റ്റേഷനിൽ റൌഡി ലിസ്റ്റിലുണ്ട്. കൂടാതെ വധശ്രമക്കേസിലും, 5 അടിപിടിക്കേസിലും, ഒരു സ്ത്രീധന പീഡനക്കേസിലും, ലഹരി ഉപയോഗിച്ച് പൊതുജനശല്യമുണ്ടാക്കിയതിന് മൂന്ന് കേസിലും, ഒരു അശ്രദ്ധമായി വാഹനമോടിച്ച് മറ്റൊരാൾക്ക് ഗുരുതര പരിക്കുണ്ടാക്കിയ കേസിലെയും പ്രതിയാണ്.
സബിലിനെതിരെ കഞ്ചാവ് ബീഡി വലിച്ചതിനുള്ള രണ്ട് കേസും, ഹരിക്കടിമപ്പെട്ട് പൊതുജനശല്യമുണ്ടാക്കിയ ഒരു കേസിലും പ്രതിയാണ്. കാട്ടൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർമാരായ ബാബു ജോർജ്ജ്, തോമസ്, രമേഷ്, എ എസ് ഐ മിനി, സീനിയർ സിപിഒ നിബിൻ, സിപിഒ മാരായ കിരൺ,മിഥുൻ, ദിഷിത്, രഞ്ജിത്ത്, കൃഷ്ണദാസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.