Districts

നാശം വിതച്ച് മഴ: കണ്ണൂരില്‍ ദേശീയപാത നിര്‍മാണം നടക്കുന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെളളം കയറി; ആശങ്കയില്‍ നാട്ടുകാര്‍

കണ്ണൂര്‍ ദേശീയപാത നിര്‍മ്മാണം നടക്കുന്ന തളിപ്പറമ്പ് കുപ്പത്ത് നിരവധി വീടുകളില്‍ വെളളം കയറി. ഇതോടെ ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്. വീട്ടില്‍ നിറയെ വെളളവും മണ്ണും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അത് കാരണം വീടിനുളളില്‍ ഇരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു.

നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ….

”രണ്ട് ദിവസമായി ഇവിടെ കനത്ത മഴയാണ്. മഴ പെയ്തതോടെ വീടിനുളളില്‍ മണ്ണും ചെളിയും കയറി. വീടിന്റെ അടുക്കളയിലും ചെളിയും വെളളവും കയറി. വീടിനുളളില്‍ ഇരിക്കാന്‍ തന്നെ പേടിയാണ്. വെളളം കയറിയ വീടുകള്‍ക്ക് എല്ലാം വിളളലുണ്ട്. അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. അശാസ്ത്രീയമായ ദേശീയപാത നിര്‍മ്മാണമാണ് ഞങ്ങളുടെ ദുരിതത്തിന് കാരണം. ദേശീയ പാതയുടെ പണി നടക്കുന്നത് കൊണ്ടാണ് ഇവിടെ ഇങ്ങനെ സംഭവിച്ചത്”.

അതേസമയം എന്‍എച്ചിന്റെ സഹായത്തോടെ വീടുകളില്‍ നിന്ന് മണ്ണും വെളളം നീക്കം ചെയ്യുകയാണെന്ന് തഹസില്‍ദാര്‍ പറഞ്ഞു. വീടുകളിലെ ആളുകളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. കലക്ടര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ദേശീയപാത അധികൃതരുമായി കലക്ടര്‍ ഇന്ന് ചര്‍ച്ച നടത്തുമെന്നും തഹസില്‍ദാര്‍ വ്യക്തമാക്കി.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതി തുടരുകയാണ്. കണ്ണൂര്‍ കുറുവയിലും, ശ്രീകണ്ഠപുരത്തും, മട്ടന്നൂരിലുമൊക്കെ കനത്ത നാശനഷ്ടമാണ് ഉണ്ടായത്.

Latest News