Kerala

മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാര്‍: സണ്ണി ജോസഫ് എംഎല്‍എ

അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരിനെയാണ് നാലാം വാര്‍ഷിക വേളയില്‍ കേരളം കാണുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. സര്‍ക്കാരിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് കെപിസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മകള്‍ യാതൊരു സേവനങ്ങളും നല്‍കാതെ കരിമണല്‍ കമ്പനിയില്‍ നിന്നും 2.7 കോടി രൂപ മാസപ്പടിയായി കൈപ്പറ്റിയത്, കോവിഡ് കാല പര്‍ച്ചെയ്‌സുകള്‍ , കെഎഫ്‌സി നിക്ഷേപം, എഐ ക്യാമറ തുടങ്ങിയ കുംഭകോണങ്ങളാണ് പിണറായി സര്‍ക്കാരിന്റെ കാലത്തു പുറത്തു വന്നത്.

എസ്എഫ്‌ഐഒ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കുറ്റപത്രം നല്‍കിയ കേസില്‍ മുഖ്യമന്ത്രിയും മകളും അപ്പീല്‍ നല്‍കുകയോ ഇതുവരെ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. കോവിഡ് കാലത്ത് 550 രൂപുടെ കിറ്റ് 1550 രൂപയ്ക്ക് വാങ്ങി അഴിമതി കാണിച്ചെന്ന് ലോകായുക്തയില്‍ കേസും സിഎജി റിപ്പോര്‍ട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പിപിഇ കിറ്റ് വാങ്ങിയെന്ന് അന്നത്തെ ആരോഗ്യമന്ത്രി പറഞ്ഞിട്ടും ഇന്നുവരെ അതിനോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. അംബാനിയുടെ കമ്പനിയിലേക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ 60. 80 കോടി രൂപ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെ കൊണ്ടു നിക്ഷേപിച്ചത് മറ്റൊരു അഴിമതിയാണ്.

പത്താം വര്‍ഷത്തേക്ക് കടക്കുന്ന പിണറായി സര്‍ക്കാരിന്റെ സാര്‍വത്രിക തകര്‍ച്ചയുടെ നേര്‍ചിത്രങ്ങളാണ് സമീപകാലത്ത് തിരുവനന്തപുരം ചുള്ളിമാനൂരില്‍ കള്ളക്കേസില്‍ക്കുടുക്കി ദളിത് വീട്ടമ്മയെ 20 മണിക്കൂര്‍ വെള്ളംപോലും നല്‍കാതെ സ്‌റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ചത്. കൊട്ടിഘോഷിച്ച ദേശീയപാതയാണ് മലപ്പുറത്ത് ഇടിഞ്ഞുതാണത്. ദേശീയപാതയുടെ ക്രെഡിറ്റ് അവകാശപ്പെടുന്ന സര്‍ക്കാര്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. സിപിഎം അധിക്ഷേപം ചൊരിഞ്ഞ ആശാവര്‍ക്കാര്‍മാരുടെ സമരം നൂറു ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ തിരിഞ്ഞുനോക്കയില്ല.

കേരളീയം,നവകേരള സദസ്സ് എന്നിവയുടെ പേരില്‍ എത്ര കോടി ഖജനാവില്‍ നിന്ന് ചെലവാക്കിയെന്നോ എത്രകോടി പിരിച്ചെന്നോ ഒരു കണക്കുമില്ല. ഇതുകൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനം കിട്ടിയതായും അറിയില്ല. മൂക്കറ്റം കടം കയറിനില്‍ക്കുമ്പോഴാണ് വീണ്ടും നൂറ് കോടി മുടക്കി വാര്‍ഷിക ആഘോഷം നടത്തുന്നത്. 9 വര്‍ഷം ഭരിച്ചിട്ടും ഒരു പദ്ധതിപോലും നടപ്പാക്കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചില്ല. വിഴിഞ്ഞം, മെട്രോ, ഗെയില്‍പെപ്പ് ലൈന്‍,കണ്ണൂര്‍ വിമാനത്താവളം തുടങ്ങി യുഡിഎഫിന്റെ പദ്ധതികളാണ്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ 3050 മീറ്റര്‍ റണ്‍വെ ഉള്‍പ്പെടെ ഏതാണ്ട് 90 ശതമാനവും യുഡിഎഫ് കാലത്ത് പൂര്‍ത്തിയാക്കിയെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി തന്നെ മറുപടി പറഞ്ഞതിനുശേഷമാണ് ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണത്തില്‍ യുഡിഎഫിന് പങ്കില്ലെന്ന് പറയുന്നത്. റണ്‍വേയ്ക്ക് നീളം പോരെന്ന് പറഞ്ഞ് സമരം നടത്തിയ സിപിഎമ്മിന് ഒരു മീറ്റര്‍ പോലും നീളം കൂട്ടാന്‍ കഴിഞ്ഞില്ല.

ഗാന്ധി സ്തൂപങ്ങള്‍ വ്യാപകമായി തകര്‍ത്ത സിപിഎം നടപടിയെ അവരുടെ നേതൃത്വമോ സര്‍ക്കാരോ ഇതുവരെ തള്ളിപ്പറഞ്ഞില്ല. ഗാന്ധി പ്രതിമ തകര്‍ക്കുന്നത് പാര്‍ട്ടി നയമാണോയെന്ന് സിപിഎം വ്യക്തമാക്കണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സിപിഎമ്മിന്റെയും പോലീസിന്റെയും കയ്യേറ്റങ്ങള്‍ ഒരുപോലെ നേരിടേണ്ടി വരുന്നു. ക്വട്ടേഷന്‍ സംഘങ്ങളെ സിപിഎം രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുകയാണ്. കൊലപാതക കേസില്‍ കുറ്റാരോപിതരായ വ്യക്തികളെ സ്വീകരിക്കാന്‍ പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ നേരിട്ട് പോകുന്നു.മട്ടന്നൂര്‍ ഷുഹൈബ് കൊലക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യത്തിന് മേല്‍ സര്‍ക്കാര്‍ അടയിരിക്കുകയാണ്. പിണറായി സര്‍ക്കാരിന്റെ ജനദ്രോഹം ഭരണം അവസാനിപ്പിക്കുന്നതിനായി കോണ്‍ഗ്രസും യുഡിഎഫും ടീം ആയി പ്രവര്‍ത്തിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ് എംഎല്‍എ, ഷാഫി പറമ്പില്‍ എംപി, കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest News