തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അടുത്ത നാലഞ്ചു ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തും. അതിശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
കണ്ണൂർ പഴശി ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ തുറക്കും. ബാവലി, ഇരിട്ടി പുഴയുടെ ഇരുതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
തെക്കൻ കർണാടകയ്ക്ക് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ചക്രവാത ചുഴി ന്യൂനമർദ്ദമായി രൂപാന്തരപ്പെടാനും അടുത്ത നാലഞ്ചു ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് ഇന്നും നാളെയും മഴ കുറഞ്ഞേക്കും. മറ്റന്നാളോടെ വീണ്ടും മഴ ശക്തമാകും.