World

യുദ്ധ ഭൂമിയില്‍ നരകയാതന അനുഭവിക്കുന്ന ഗാസയിലെ ജനങ്ങള്‍ക്ക് സഹായം എത്തിയില്ല, ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു

കലുഷിതമായ യുദ്ധ ഭൂമിയില്‍ അകപ്പെട്ട ഗാസയിലെ ജനങ്ങള്‍ക്ക് സഹായം എത്തിക്കാനുള്ള ഐക്യരാഷ്ട്രസഭയുടേതടക്കം നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി. സഹായ സാമഗ്രികള്‍ പലസ്തീന്‍ അതിര്‍ത്തി വരെ മാത്രമേ എത്തിച്ചിട്ടുള്ളൂവെന്ന് ഐക്യരാഷ്ട്രസഭയുടെ ഹ്യുമന്‍ ഓഫീസ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി രാജ്യങ്ങളുടെ സഹായവും ലഭ്യമാക്കാന്ർ കഴിയാത്ത ഗുരുതര സാഹചര്യമാണ് സംജ്ജാതമായിരിക്കുന്നത്. ചൊവ്വാഴ്ച ഗാസയിലെ തങ്ങളുടെ സംഘം ക്രോസിംഗില്‍ എത്താനും സഹായ സാമഗ്രികള്‍ സ്വീകരിക്കാനും മണിക്കൂറുകളോളം കാത്തിരുന്നതായി ഐക്യരാഷ്ട്രസഭ പറയുന്നു, എന്നാല്‍ ഇസ്രായേല്‍ സൈന്യം ഇതുവരെ അതിന് അനുവദിച്ചിട്ടില്ല. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം ചൊവ്വാഴ്ച 93 സഹായ ട്രക്കുകള്‍ ഗാസ മുനമ്പില്‍ പ്രവേശിച്ചതായി ഇസ്രായേലി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ക്ഷാമം സംബന്ധിച്ച മുന്നറിയിപ്പുകള്‍ക്കിടെ ഗാസയിലെ സാധാരണക്കാര്‍ക്ക് സഹായം എത്തിക്കുന്നതിന് അന്താരാഷ്ട്ര സമ്മര്‍ദ്ദം വര്‍ദ്ധിച്ചുവരുന്ന സമയത്താണ് ഈ പ്രസ്താവന വരുന്നത്. ബേക്കറികള്‍ക്കുള്ള മാവ്, ബേബി ഫുഡ്, മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ സഹായത്തില്‍ ഉള്‍പ്പെടുന്നുവെന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു. ഗാസ മുനമ്പില്‍ ഐഡിഎഫ് മാനുഷിക സഹായം നല്‍കുന്നത് തുടരുമെന്നും ഈ സഹായം ഭീകര സംഘടനയായ ഹമാസിന്റെ കൈകളില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പറയുന്നു.

ഗാസയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സോഷ്യല്‍ മീഡിയയില്‍ അയച്ച മറ്റൊരു സന്ദേശത്തില്‍ ഇസ്രായേല്‍ ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ പറഞ്ഞു, ‘നിങ്ങള്‍ക്ക് ഭക്ഷണവും വീടും പണവും നിഷേധിക്കുന്നത് ഞങ്ങളല്ല. യുദ്ധം ആരംഭിച്ചതിന് ഹമാസാണ് ഉത്തരവാദി. സാധാരണക്കാരുടെ ഈ അവസ്ഥയ്ക്കും അവര്‍ ഉത്തരവാദികളാണ്, അവര്‍ നാശം കൊണ്ടുവന്നു, അവര്‍ പണിയുന്നവരല്ല.

അതേസമയം പ്രദേശത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതിനായി ഒരു സംഘം മണിക്കൂറുകളോളം കാത്തിരുന്നു, പക്ഷേ ‘നിര്‍ഭാഗ്യവശാല്‍ അവര്‍ക്ക് ഞങ്ങളുടെ വെയര്‍ഹൗസിലേക്ക് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കാന്‍ കഴിഞ്ഞില്ല’ എന്ന് യുഎന്‍ വക്താവ് സ്‌റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. ക്ഷാമത്തിന്റെ അപകടസാധ്യതയെക്കുറിച്ച് അന്താരാഷ്ട്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ഞായറാഴ്ച ഗാസയിലേക്ക് ‘അടിസ്ഥാന അളവില്‍ ഭക്ഷണം’ അയയ്ക്കാന്‍ ഇസ്രായേല്‍ അനുവദിച്ചു. അതേസമയം, ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ എന്നിവയുള്‍പ്പെടെ ഗാസയിലെ ആക്രമണങ്ങള്‍ നിര്‍ത്താന്‍ ലോകത്തിലെ ചില രാജ്യങ്ങള്‍ ഇസ്രായേലിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഗാസയിലേക്ക് സഹായം എത്തിയില്ലെങ്കില്‍ 14,000 കുട്ടികള്‍ മരിക്കുമെന്ന് യുഎന്‍ മാനുഷിക തലവന്‍ ടോം ഫ്‌ലെച്ചര്‍ ചൊവ്വാഴ്ച പറഞ്ഞു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഈ 14,000 കുട്ടികളെ രക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.