മുഖ്യമന്ത്രിക്ക് കത്തയച്ച് വയനാട് എം.പി പ്രിയങ്ക ഗാന്ധി. മുഖ്യമന്ത്രി എന്ന നിലയിലെ അധികാരത്തിന്റെ എല്ലാ സാധ്യതകളുമുപയോഗിച്ച് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കൊപ്പം നിൽക്കണം. അവരുടെ ശബ്ദം കേൾക്കാൻ കഴിയുന്നതെല്ലാം ചെയ്യണം.മാസം തോറും ഒരു കുടുംബത്തിലെ രണ്ടു പേർക്ക് നൽകുന്ന മുന്നൂറ് രൂപ ആനുകൂല്യവും വീട്ടു വാടകയായി നൽകുന്ന ആറായിരം രൂപയും വിതരണം ചെയ്യുന്നതിലുള്ള കാലതാമസം ചൂണ്ടിക്കാണിച്ച് ആണ് കത്ത്. ദുരന്ത ബാധിതരുടെ വായ്പകൾ എഴുതി തള്ളുന്നതിനും വേണ്ട നടപടികൾ എടുക്കണമെന്ന് പ്രിയങ്ക ഗാന്ധി കത്തിൽ അറിയിച്ചു.
സർക്കാർ സഹായം മാത്രം ആശ്രയിച്ച് കഴിയുന്ന വീട് നഷ്ടപ്പെട്ടവർക്കും എല്ലാം നഷ്ടപ്പെട്ടവർക്കും പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ സമയത്ത് നൽകാത്തത് അവരെ വലിയ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഈ ആനുകൂല്യങ്ങൾ നൽകുന്നതിൽ നിരന്തരമായ കാലതാമസം ഉണ്ടാവുന്നത് പരിശോധിച്ച് നടപടികളെടുക്കണം. വീട് നഷ്ടപ്പെട്ടവരുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കാത്തത് അവരുടെ ആശങ്ക വർദ്ധിപ്പിക്കുന്നുവെന്നും കത്തിൽ പരാമർശിച്ചു.
STORY HIGHLIGHT : priyanka gandhi letter to pinarayi vijayan