എറണാകുളം: തിരുവാങ്കുളത്ത് മാതാവ് പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാലുവയസുകാരി പീഡനത്തിനിരയായെന്ന വിവരത്തെത്തുടര്‍ന്ന് കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലീസ്. കേസ് അന്വേഷണത്തിനായി പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സൈബര്‍ വിദഗ്ധരും അന്വേഷണസംഘത്തിലുണ്ടാകും. നാല് വയസ്സുകാരിയുടെ മരണത്തിൽ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചെങ്ങമനാട് പൊലീസ് കേസെടുത്ത് പുത്തന്‍കുരിശ് പൊലീസിന് കൈമാറി.
നാലുവയസ്സുകാരി പീഡനത്തിനിരയായി എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ കുട്ടിയുടെ പിതാവിന്‌റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ഇയാളെ മണിക്കൂറുകളായി ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്. ബന്ധു ഒരു വര്‍ഷമായി കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ ഉള്‍പ്പെടെ ഇയാള്‍ പങ്കെടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കിയ സൂചനയ്ക്ക് പിന്നാലെ നടത്തിയ അതീവ രഹസ്യമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
അമ്മയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍ കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്താണെന്ന് സന്ധ്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പരസ്പര വിരുദ്ധങ്ങളായ മൊഴികളാണ് പൊലീസിന് നല്‍കുന്നത്.