തിരുവനന്തപുരം: മംഗലപുരത്ത് അയൽവാസിയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. തോന്നയ്ക്കൽ പാട്ടത്തിൻകര സ്വദേശി താഹയാണ് (67) മരിച്ചത്. സമീപവാസിയായ റാഷിദ് ആണ് താഹയെ കൊലപ്പെടുത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. താഹയുടെ വീട്ടിലെത്തിയ പ്രതിയുമായി വാക്കേറ്റവും കയ്യേറ്റവും നടന്നു. ഇതിന് പിന്നാലെയാണ് റാഷിദ് കത്തിയെടുത്ത് കുത്തിയത്. വയറിൽ കുത്തേറ്റ താഹ രണ്ടാമത്തെ നിലയിലേയ്ക്ക് ഓടിക്കയറിയെങ്കിലും റാഷിദ് പിന്നാലെയെത്തി വീണ്ടും കുത്തുകയായിരുന്നു. വയറ്റിൽ നാലിടത്ത് ഗുരുതരമായി കുത്തേറ്റു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് താഹയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒരു മണിയോടെ മരിക്കുകയായിരുന്നു.
സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച റാഷിദിനെ നാട്ടുകാർ പിടികൂടി മംഗലപുരം പൊലീസിന് കൈമാറി. താഹയുടെ മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിൻ്റെ പ്രതികാരമായിട്ടാണ് കുത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പ്രതിയായ റാഷിദ് മുൻപും ഇയാളെ മർദ്ദിച്ചിരുന്നു. സംഭവത്തില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും.