India

ഡൽഹിയിൽ ഭീകരാക്രമണം നടത്താനുള്ള പാക് ചാരസംഘടനയുടെ പദ്ധതി തകര്‍ത്ത് ഇന്ത്യ; രണ്ട് പേർ അറസ്റ്റിൽ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ ശ്രമം ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം തകര്‍ത്തു. ഭീകരാക്രമണം ആസൂത്രണം ചെയ്ത രണ്ട്പേർ അറസ്റ്റിലായി. നേപ്പാള്‍ സ്വദേശി അന്‍സുറുള്‍ മിയ അന്‍സാരി, റാഞ്ചി സ്വദേശി അഖ്‌ലഖ് അസം എന്നിവരാണ് അറസ്റ്റിലായത്.

ഇവർ വിദഗ്ധ പരിശീലനം ലഭിച്ചവരും പാക് ചാര സംഘടനയായ ഐഎസ്ഐ ബന്ധം ഉള്ളവരുമെന്നാണ് ഏജൻസികൾ അറിയിക്കുന്നത്. ഡൽഹിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങൾ ഇവർ ശേഖരിച്ചെന്നും വിവരമുണ്ട്. ഇന്ത്യ പുറത്താക്കിയ പാകിസ്താന്‍ ഹൈക്കമ്മിഷനിലെ രണ്ടു ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നും ഏജൻസികൾ പറയുന്നു. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ജനുവരിയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ഭീകരരെ അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ ചില രേഖകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ ശേഖരിക്കുന്നതിന് നേപ്പാള്‍ സ്വദേശി ഇന്ത്യയിലത്തിയിട്ടുള്ളതായാണ് ലഭിച്ച രഹസ്യവിവരം. ഇതനുസരിച്ച് നടത്തി അന്വേഷണത്തിനൊടുവിലാണ് രണ്ടുപേര്‍ അറസ്റ്റിലായത്.