മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ മുംബൈയിലെ വസതിയായ ഗാലക്സി അപ്പാർട്‌മെന്റിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. മെയ് 20 ന് വൈകുന്നേരം 7:15 ഓടെയാണ് ഛത്തീസ്ഗഢ് സ്വദേശിയായ ജിതേന്ദ്ര കുമാർ സിംഗ് (23) എന്നയാൾ വീട്ടിൽ കയറിയത്. യുവാവിനെതിരെ അന്വേഷണം നടന്നുവരികയാണ്.
യുവാവ് രാവിലെ മുതൽ സൽമാൻ ഖാന്റെ വീടിന് മുന്നിൽ ചുറ്റിത്തിരിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. താരത്തിന്റെ വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഒരു വ്യക്തിയോടൊപ്പമാണ് യുവാവ് കെട്ടിടത്തിനുള്ളിലേക്ക് കയറിയത്. എന്നാൽ സൽമാന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. സൽമാൻ ഖാനെ കാണാൻ ആഗ്രഹമുണ്ടെന്നും അതിനാണ് താൻ എത്തിയതെന്നും യുവാവ് പറഞ്ഞു.
നേരത്തെ, സൽമാന്റെ വസതിക്ക് നേരെയുണ്ടായ വെടിവയ്പ്പിന് പിന്നാലെ താരത്തിന് വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ബിഷ്ണോയി സംഘത്തിന്റെ ഭീഷണിയുള്ള സാഹചര്യത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.