തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത. ഇന്നും 26നും ഒറ്റപ്പെട്ട അതിശക്തമായ മഴയുണ്ടാകും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്ന് ദിവസത്തിനകം കാലവർഷം കേരളാ തീരം തൊട്ടേക്കും. ഇതിന് മുന്നോടിയായാണ് മഴ കനക്കുന്നത്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ കനത്ത ജാഗ്രതാ പാലിക്കണം. ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കള്ളക്കടൽ പ്രതിഭാസം മൂലം കേരളതീരത്ത് ഇന്ന് രാത്രി 8.30 വരെ 0.5 മീറ്റർ മുതൽ ഒരു മീറ്റർ വരെയും കന്യാകുമാരി തീരത്ത് ഒരു മീറ്റർ മുതൽ 1.1 മീറ്റർ വരെയും ഉയരത്തിൽ തിരയ്ക്കു സാധ്യതയുണ്ട്.
അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെത്തുടർന്ന് 2, 3 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിലും ന്യൂനമർദ സാധ്യതയുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക –ഗോവ തീരത്തിന് മുകളിലായാണു ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നത്. തുടർന്നു വടക്കോട്ട് നീങ്ങി 36 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കും. 27ന് മധ്യ പടിഞ്ഞാറൻ വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദവും രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.