പ്രമുഖ ഐപിഎൽ ടീമിൽ പൊട്ടിത്തെറി. പഞ്ചാബ് കിങ്സിന്റെ ഉടമകൾ തമ്മിലാണ് പ്രശ്നം. ടീമിന്റെ സഹ ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റ സഹ ഡയറക്ടർമാരായ മോഹിത് ബർമൻ, നെസ് വാഡിയ എന്നിവർക്കെതിരെയാണ് കോടതിയെ സമീപിച്ചത്. ഇതോടെയാണ് പ്രശ്നങ്ങൾ രൂപപ്പെട്ടത്.
ടീം ഉടമസ്ഥരായ കെപിഎച് ക്രിക്കറ്റ് കമ്പനിയുടെ ഡയറക്ടർമാരാണ് മൂവരും. ഏപ്രിൽ 21 നടന്ന കമ്പനിയുടെ പ്രത്യേക യോഗം സംബന്ധിച്ചുള്ള തർക്കമാണ് കോടതിയ കയറിയത്. കമ്പനി നിയമങ്ങളും മറ്റു നടപടിക്രമങ്ങളും പാലിക്കാതെയാണ് യോഗം ചേർന്നതെന്നാണ് പ്രീതി സിന്റെ ആരോപിക്കുന്നത്. ഏപ്രിൽ 10നു ഇ മെയിൽ വഴി യോഗത്തെ എതിർത്തിരുന്നു. എന്നാൽ തന്റെ എതിർപ്പുകൾ അവഗണിച്ചു. നെസ് വാഡിയയുടെ പിന്തുണയോടെ മോഹിത് ബർമൻ യോഗവുമായി മുന്നോട്ടു പോയതായും അവർ ആരോപിച്ചു.
യോഗത്തിൽ പ്രീതി സിന്റയും കമ്പനിയുടെ മറ്റൊരു ഡയറക്ടറായ കരൺ പോളും പങ്കെടുത്തിരുന്നു. എന്നാൽ യോഗം അസാധുവാക്കണമെന്നാണ് ഇവരുടെ ആവശ്യം. യോഗത്തിൽ മുനീഷ് ഖന്നയെ ഡയറക്ടറായി നിയമിച്ചതാണ് എതിർപ്പിനിടയാക്കയത്. പ്രീതിയും കരണും ഈ നീക്കത്തെ എതിർത്തു. യോഗ തീരുമാനങ്ങൾ റദ്ദാക്കണം, ഖന്ന ഡയറക്ടറായി പ്രവർത്തിക്കുന്നത് തടയണം എന്നീ ആവശ്യങ്ങളും അവർ കോടതിയിൽ ഉന്നയിച്ചു. കേസ് തീർപ്പാകുന്നതു വരെ കമ്പനി ബോർഡ് യോഗങ്ങൾ ചേരുന്നത് തടയണമെന്നും ആവശ്യപ്പെട്ടു.
ടീം ഉടമകൾ തമ്മിൽ ഭിന്നത രൂക്ഷമാകുമ്പോഴും ടീം ഈ സീസണിൽ പ്രതീക്ഷയോടെ മുന്നേറുകയാണ്. പ്ലേ ഓഫ് ഉറപ്പാക്കിയാണ് പഞ്ചാബ് നിൽക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ ഇന് രണ്ട് മത്സരങ്ങൾ കൂടി ടീമിനു ബാക്കിയുണ്ട്.
content highlight: IPL Punjab