കൊച്ചി: ആലുവയില്‍ നാല് വയസുകാരിയെ പുഴയിലെറിഞ്ഞുകൊന്ന അമ്മയെ പോക്സോ കേസിൽ പ്രതിയായ പിതൃ സഹോദരനൊപ്പം ഇരുത്തി ഇന്ന് ചോദ്യം ചെയ്യും. കൊലപ്പെടുത്തും മുമ്പ് കഴിഞ്ഞ ഒരു വർഷമായി പിതാവിന്‍റെ സഹോദരൻ, കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നാണ് കണ്ടെത്തൽ. ഇക്കാര്യം കുട്ടിയുടെ അമ്മ അറിഞ്ഞിരുന്നോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. തനിക്ക് അറിയില്ലെന്ന് അമ്മയും കുട്ടിയുടെ അമ്മ അറിഞ്ഞിട്ടില്ലെന്ന് പ്രതിയായ പിതൃ സഹോദരനും മൊഴി നൽകിയിട്ടുണ്ട്. പോക്സോ കേസിൽ പ്രതിയായ പിതൃ സഹോദരൻ നിലവിൽ റിമാൻഡിലാണ്. ഇയാളെ ഇന്ന് ഉച്ചയോടെ കസ്റ്റഡിയിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
കുഞ്ഞിനെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ അമ്മ ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നുണ്ട്. കുട്ടിയെ പുഴയിലെറിഞ്ഞതായി കുറ്റസമ്മതം നടത്തിയെങ്കിലും കൊലപാതകത്തിനുള്ള കാരണങ്ങൾ അമ്മ വ്യക്തമായി പറയുന്നില്ല. കുട്ടിയെ പ്രതി ഒരു വർഷത്തിലേറെയായി പീഡിപ്പിക്കുന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന മൊഴിയാണ് അമ്മ ഇന്നലെ ആവർത്തിച്ചത്.