പാകിസ്ഥാനെതിരെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിൽ ഇന്ത്യ ഗുരുതര ആരോപണമുയർത്തി. കപട മുഖവുമായി മുന്നോട്ട് പോകുന്ന പാകിസ്ഥാൻ ഭീകരവാദികളെയും സാധാരണക്കാരെയും ഒരുപോലെയാണ് കാണുന്നതെന്ന് യുഎന്നിലെ ഇന്ത്യൻ അംബാസഡർ പർവ്വതനേനി ഹരീഷ് സഭയില്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് നേരെയുള്ള ഏതൊരു ആക്രമണവും അന്താരാഷ്ട്ര മാനുഷിക നിയമത്തിൻ്റെ ഗുരുതര ലംഘനമാണെന്നും ഇന്ത്യ വ്യക്തമാക്കി.
തീവ്രവാദികളെയും സിവിലിയന്മാരെയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്ത ഒരു നിലപാട് സിവിലിയൻ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കാൻ ധാർമ്മിക അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി. പാകിസ്ഥാൻ സൈന്യം ഈ മാസം ആദ്യം ഇന്ത്യൻ അതിർത്തി ഗ്രാമങ്ങളിൽ മനഃപൂർവ്വം ഷെല്ലാക്രമണം നടത്തിയതായും, ഇത് സാധാരണക്കാരുടെ മരണത്തിന് കാരണമായതായും, ആരാധനാലയങ്ങൾ മനഃപൂർവ്വം ലക്ഷ്യം വച്ചതായും ഇന്ത്യ എടുത്തുകാണിച്ചു.
ഗുരുദ്വാരകളും ക്ഷേത്രങ്ങളും തകര്‍ക്കാന്‍ ലക്ഷ്യമിട്ട പാകിസ്ഥാന്‍ അങ്ങേയറ്റം കപടതയാണ് കൗണ്‍സിലില്‍ കാണിക്കുന്നതെന്നും ഹരീഷ് സഭയില്‍ പറഞ്ഞു. തീവ്രവാദികളേയും സാധാരണക്കാരെയും വേര്‍തിരിക്കാത്ത പാകിസ്ഥാന് സാധാരണക്കാരെക്കുറിച്ച് സംസാരിക്കാന്‍ ഒരു യോഗ്യതയുമില്ല. ഐക്യരാഷ്ട്ര സഭയിലെ തുറന്ന ചര്‍ച്ചയില്‍ പാകിസ്ഥാന്‍ പ്രതിനിധിയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഈ മാസം ആദ്യം പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 20ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നും 80ലധികം പേര്‍ക്ക് പരിക്കേറ്റെന്നും സുരക്ഷ കൗണസിലിനെ ഇന്ത്യ അറിയിച്ചു.
സംഘര്‍ഷത്തില്‍ സാധാരണക്കാര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനെ കുറിച്ച് യുഎൻഎസ്‌സിയല്‍ അദ്ദേഹം ചര്‍ച്ച നടത്തി. ഐക്യരാഷ്ട്ര സഭയില്‍ വച്ച് പാകിസ്ഥാന്‍ അംബാസിഡര്‍ അസിം ഇഫ്‌തിക്കര്‍ അഹമ്മദ് കശ്‌മീര്‍ പ്രശ്‌നത്തെക്കുറിച്ചും സമീപകാല സഘര്‍ഷത്തെക്കുറിച്ചം സംസാരിച്ചു. പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തികളില്‍ പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്‌ത തീവ്രവാദ ആക്രമണങ്ങള്‍ പതിറ്റാണ്ടുകളായി അനുഭവിക്കുകയാണെന്ന് ഇന്ത്യന്‍ പ്രതിനിധിയും വ്യക്തമാക്കി.
“26/11 ലെ മുംബൈ ഭീകരാക്രമണം മുതൽ മുതല്‍ 2025 ലെ ഏപ്രിലില്‍ വിനോദസഞ്ചാരികള്‍ക്ക് മേല്‍ നടന്ന കൂട്ടക്കൊല വരെ ഇതില്‍ ഉള്‍പ്പെടുന്നു. പാകിസ്ഥാന്‍ ഭീകരുടെ ഇരകള്‍ പ്രധാനമായും സാധാരണക്കാരാണ്, ഇതിലൂടെ ഇന്ത്യയുടെ പുരോഗതി അഭിവ്യദ്ധി എന്നിവ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം,” ഹരീഷ് കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്‌കാര ചടങ്ങില്‍ മുതിര്‍ന്ന സര്‍ക്കാര്‍ നേതാക്കള്‍, പൊലീസ്, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നത് അടുത്തിടെയാണ് നമ്മള്‍ കണ്ടത്. അതുകൊണ്ട് സാധാരണക്കാരുടെ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കാന്‍ പാക്കിസ്ഥാന് അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും അന്താരാഷ്ട്ര രാജ്യങ്ങള്‍ ഇതിനായി ഒന്നിച്ച് നില്‍ക്കണമെന്നും ഹരീഷ് ഐക്യരാഷ്ട്രസഭയില്‍ ആവശ്യപ്പെട്ടു. സ്ത്രീകൾ, കുട്ടികൾ, മറ്റ് ദുർബല വിഭാഗങ്ങൾ, അതുപോലെ തന്നെ ആശുപത്രികൾ പോലുള്ള ഒഴിച്ചുകൂടാനാവാത്ത അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ ആക്രമിക്കുന്നത് നിർഭാഗ്യകരമാണെന്ന് ഹരീഷ് പറഞ്ഞു. സായുധ സംഘര്‍ഷങ്ങളില്‍ സാധാരണക്കാരെ ലക്ഷ്യമിടുന്നതിനെതിരെ സുരക്ഷാ കൗണ്‍സിലില്‍ പ്രമേയങ്ങള്‍ പസാക്കുന്നതിനായി രാജ്യങ്ങള്‍ ക്യത്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹരീഷ് സഭയില്‍ ആവശ്യപ്പെട്ടു.
സാധാരണക്കാര്‍ക്ക് നേരെയുള്ള ഏതൊരു ആക്രമണവും അന്താരാഷ്ട്ര മാനുഷിക നിയമത്തിൻ്റെ ഗുരുതരമായ ലംഘനമാണെന്ന് ഇന്ത്യ അടിവരയിട്ടു പറഞ്ഞു. പൗരന്‍മാരുടെ ജീവന്‍, അവകാശം, അന്തസ് എന്നിവ സംരക്ഷിക്കാന്‍ കൗണ്‍സിലും അന്താരാഷ്ട്ര സമൂഹവും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു.