മലപ്പുറം: നിലമ്പൂരിൽ സർക്കാരിന്റെ കെട്ടിപ്പൊക്കിയ അവകാശവാദങ്ങൾ മഴയത്ത് തകർന്നുവീഴുമെന്ന് ഷാഫി പറമ്പിൽ എംപി. നിലമ്പൂരിൽ ഉചിതമായ സ്ഥാനാർഥിയെ യുഡിഎഫ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ പ്രതികരിക്കാന്‍ കാത്തിരിക്കുകയാണ്. എല്ലാവരും യുഡിഎഫിന് വോട്ട് ചെയ്യാന്‍ കാത്തിരിക്കുകയാണെന്ന് ഷാഫി പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകും. ജനങ്ങൾ സർക്കാരിന് മറുപടി നൽകും. ഈ തെരഞ്ഞെടുപ്പ് കൊണ്ട് ഗുണം യുഡിഎഫിനും ജനങ്ങൾക്കുമുണ്ടാകും. അൻവറിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് യുഡിഎഫ് നിലപാട് നേരത്തേ വ്യക്തമാക്കിയതാണെന്നും കെപിസിസി വർക്കിങ് പ്രസിഡൻ്റ് കൂടിയായ ഷാഫി പറമ്പിൽ പറഞ്ഞു.
കേരളത്തിലെ ജനത ആഗ്രഹിക്കുന്ന റിസള്‍ട്ട് നിലമ്പൂരില്‍ നിന്ന് ഉണ്ടാകും. നിലമ്പൂരിനും കേരളത്തിന് നല്ലത് വരും. നഷ്ടപ്പെട്ടതിനെ തിരിച്ചുപിടിച്ചു തുടങ്ങുന്ന തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. മണ്ഡലം തിരിച്ച് പിടിക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. 2016-ലാണ് നിലമ്പൂര്‍ മണ്ഡലം യുഡിഎഫിന് നഷ്ടമായത്. പരമ്പരാഗതമായി കോൺഗ്രസ് സ്ഥാനാർഥി വിജയിക്കുന്ന മണ്ഡലമായിരുന്നു നിലമ്പൂർ. സിപിഐഎം നിലമ്പൂരിൽ ആരെയാണ് കളത്തിലിറക്കുകയെന്നത് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കെയാണ് ഒരു ഉപതിരഞ്ഞെടുപ്പ്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അപ്രതീക്ഷിതമായുണ്ടായ ബാധ്യതയാണ്.