താജ് മഹലിന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം. വ്യോമാക്രമണ ഭീഷണികളെ ചെറുക്കുന്നതിനായി താജ് മഹൽ കോംപ്ലെക്സിൽ ആന്റി-ഡ്രോൺ സംവിധാനം സ്ഥാപിക്കാനാണ് തീരുമാനം. പാക് -ഭീകരവാദത്തിനെതിരായ നടപടികൾ ഇന്ത്യ ശക്തമാക്കിയ പശ്ചതലത്തിലാണ് നടപടി. നിലവിൽ താജ് മഹലിന് സുരക്ഷ ഒരുക്കുന്നത് സിഐഎസ്എഫും ഉത്തർപ്രദേശ് പൊലീസും ചേർന്നാണ്.
നേരത്തെ ബോംബ് ഭീഷണിയെ തുടർന്ന് താജ്‌മഹലിലും പരിസരത്ത് അതീവ ജാഗ്രത നിർദേശം നൽകിയിരുന്നു. ശനിയാഴ്‌ച (മെയ് 24) രാവിലെ ഇമെയിൽ വഴി കേരളത്തിൽ നിന്നാണ് ടൂറിസം വകുപ്പിന് ബോംബ് ഭീഷണി ലഭിച്ചത്. സെൻട്രൽ ഇൻ്റസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്, താജ് സെക്യൂരിറ്റി പൊലീസ്, ബോംബ് ഡിസ്പോസൽ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ടൂറിസം പൊലീസ്, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തുടങ്ങിയവയിലെ ഉദ്യോഗസ്ഥര്‍ മൂന്ന് മണിക്കൂറോളം തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്‌പദമായി ഒന്നും കണ്ടെത്താനായില്ല.
എല്ലാ കവാടങ്ങളിലും ജാഗ്രത വർധിപ്പിക്കുകയും വിനോദ സഞ്ചാരികളെയെല്ലാം സിസിടിവി വഴി നിരീക്ഷിക്കുകയും ചെയ്‌തിരുന്നു. കേരളത്തിൽ നിന്നുള്ള വ്യാജ ഇമെയിൽ സന്ദേശമാണിതെന്നും അന്വേഷണത്തിനായി സൈബർ സെല്ലിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) സോനം കുമാർ പറഞ്ഞു.
STORY HIGHLIGHT : Anti-drone system to be installed in Taj Mahal complex