Entertainment

‘സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ കരഞ്ഞു പോയി’: ആദ്യ സിനിമ ഹിറ്റായ സന്തോഷം പങ്കുവെച്ച് അമൃതവര്‍ഷിണി

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് ചിത്രമാണ് തുടരും. ബോക്‌സ് ഓഫീസില്‍ ചിത്രത്തിന് കോടികളുടെ കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ആദ്യ സിനിമ ഹിറ്റായ സന്തോഷത്തിലാണ് അമൃതവര്‍ഷിണി. ബെന്‍സിന്റെ മകള്‍ പവിത്ര എന്ന കഥാപാത്രമായാണ് ഈ പത്താംക്ലാസ്സുകാരി പ്രേക്ഷകരെ ഞെട്ടിച്ചത്. കുട്ടികാലം മുതല്‍ ശോഭനയുടെ ഫാന്‍ ആയ അമൃതവര്‍ഷിണി ശോഭനയുടെയും മോഹന്‍ലാലിന്റേയും മകളായി അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ്. അടുത്തിടെ ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ സന്തോഷം പങ്കുവെച്ചത്.

അമൃതവര്‍ഷിണിയുടെ വാക്കുകള്‍…..

”ഞാന്‍ ആദ്യമായി അഭിനയിച്ച സിനിമയാണ് ‘തുടരും’. ഉടന്‍ ഷൂട്ട് ചെയ്യുന്ന ഒരു സിനിമയിലേക്ക് ഒരു കുട്ടിയെ വേണമെന്നു എന്റെ മാമനായ അശ്വിനോട് ബിനു പപ്പു ചേട്ടന്‍ പറഞ്ഞിരുന്നു. മാമന്‍ അദ്ദേഹത്തോട് എന്റെ കാര്യം പറഞ്ഞു, അങ്ങനെ ബിനു ചേട്ടന്‍ എന്നെ വിളിച്ചു. ലാലേട്ടന്റെ സിനിമയാണ് എന്ന് പറഞ്ഞിരുന്നു. ഓഡിഷന്‍ ഉണ്ട് കൂടുതല്‍ പ്രതീക്ഷിക്കേണ്ട, കിട്ടിയാല്‍ കിട്ടിയെന്നാണ് ബിനുവേട്ടന്‍ ആദ്യമേ പറഞ്ഞിരുന്നത്. ഈ സിനിമയിലേക്ക് വിളിക്കുമെന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു ഓഡിഷന്‍ കഴിഞ്ഞ് കുറെ കാലത്തേക്ക് വിവരമൊന്നും ഇല്ലായിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ സിലക്ട് ആയി എന്ന് പറഞ്ഞ് വിളിച്ചു, എനിക്ക് ഭയങ്കര സന്തോഷമായി. അങ്ങനെയാണ് തുടരുമിലേക്ക് എത്തുന്നത്”.

”ആദ്യം എടുത്ത സീന്‍ ശോഭന മാമിന്റെ കൂടെയായിരുന്നു. ”അന്ത ആള്‍ക്ക് കാറ് കയ്യില്‍ കിട്ടിയാല്‍ കിളി പോകും” എന്ന് ശോഭന  മാം എന്നോട് പറയുന്ന സീന്‍ ആണ് ആദ്യമായി എടുത്തത്. ഞാന്‍ നൃത്തം പഠിക്കുന്നുണ്ട്, ചെയ്യാറുണ്ട് അതുകൊണ്ടുതന്നെ ശോഭനമാമിനെ ഞാന്‍ പണ്ടുമുതലേ ഫോളോ ചെയ്തിരുന്നു, എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാന്‍ മാമിന്റെ ഇന്‍സ്റ്റാഗ്രാം ഫോളോ ചെയ്യുന്നുണ്ട്, ഡാന്‍സ് വിഡിയോ എല്ലാം കാണാറുണ്ടായിരുന്നു അങ്ങനെ മാമിന്റെ വലിയ ഫാനാണ്. എന്നെ വളരെ നന്നായി കെയര്‍ ചെയ്താണ് കൊണ്ടു നടന്നിരുന്നത്. ഭയങ്കര എനര്‍ജറ്റിക്കായ പോസിറ്റീവ് വൈബ് തരുന്ന വ്യക്തിയാണ് ശോഭന മാം. അവിടെ ഉണ്ടായിരുന്ന സമയമത്രയും ലാലേട്ടനും ശോഭന മാമും തന്നെയായിരുന്നു എന്റെ അച്ഛനും അമ്മയും”.

”ഗാനരംഗത്തിലാണ് ആദ്യമായി ലാലേട്ടനോടൊപ്പം അഭിനയിച്ചത്, ഞങ്ങളെല്ലാവരും കൂടി ഇരുന്ന് ചക്ക കഴിക്കുന്ന സീന്‍ ആയിരുന്നു അത്. അതില്‍ ഡയലോഗ് ഒന്നും ഉണ്ടായിരുന്നില്ല എല്ലാവരും ഉള്ളതുകൊണ്ടുതന്നെ കൂള്‍ ആയി അഭിനയിക്കാന്‍ കഴിഞ്ഞു. ചേട്ടനായിട്ട് അഭിനയിച്ചത് തോമസ് മാത്യു ചേട്ടനായിരുന്നു. ചേട്ടന്‍ എന്നോട് ഭയങ്കര കൂട്ടായിട്ടാണ് പെരുമാറിയത്. എനിക്ക് സ്വന്തം ചേട്ടനെപ്പോലെ തന്നെ ആയിരുന്നു തോമസ് മാത്യു ചേട്ടന്‍. ജോര്‍ജ് സാര്‍ ആയി അഭിനയിച്ച പ്രകാശ് വര്‍മ സര്‍ സൂപ്പര്‍ ആണ്. പ്രകാശ് സാറിനോടൊപ്പം ഉള്ളത് കുറച്ചു വയലന്റ് ആയ സീനുകള്‍ ആയിരുന്നു. ഷോട്ട് എടുക്കുന്നതിനിടെ ഇടയ്ക്കിടെ എല്ലാവരും ചോദിക്കും മോളെ കംഫര്‍ട്ടബിള്‍ ആണോയെന്ന്”.

”തരുണ്‍ സര്‍ അടിപൊളിയാണ്. എന്താണ് ചെയ്യേണ്ടതെന്ന് വളരെ വിശദമായി പറഞ്ഞു തരും, അദ്ദേഹം എന്താണ് പ്രതീക്ഷിക്കുന്നത്. എന്നും പറഞ്ഞുതരും. എന്നെ മുഴുവന്‍ സമയവും അദ്ദേഹം എല്ലാം പറഞ്ഞു തന്ന് ഗൈഡ് ചെയ്തിരുന്നു. സിനിമ എങ്ങനെ ആയിരിക്കും എന്നുള്ള ഐഡിയ എനിക്ക് ഉണ്ടായിരുന്നു എങ്കിലും തിയറ്ററില്‍ കണ്ടപ്പോഴാണ് എത്രമാത്രം വലിയൊരു സിനിമയാണ് ഇതൊന്നു മനസ്സിലായത്. സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ കരഞ്ഞു പോയി. ആദ്യമായിട്ട് എന്നെ കാണിക്കുന്നത് ഞാനൊരു ചെറിയ കുട്ടിയായി ലാലേട്ടന്റെ കയ്യില്‍ പിടിക്കുന്നതാണ്. അത് കണ്ടപ്പോള്‍ എന്റെ പപ്പയുടെയും അമ്മയുടെയും കണ്ണുനിറഞ്ഞു, അവര്‍ക്ക് ഭയങ്കര സന്തോഷമായി”.