Kerala

കരുവന്നൂർ തട്ടിപ്പ് കേസ്; സിപിഎമ്മിനെതിരെ കള്ളക്കഥ തയ്യാറാക്കി ഇഡി കേസ് കൈകാര്യം ചെയ്യുന്നു; എം.വി. ഗോവിന്ദൻ – karuvannur bank fraud case

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പാര്‍ട്ടിയെയും പാർട്ടി നേതാക്കളെയും പ്രതി ചേർത്തുകൊണ്ട് അന്തിമ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തയ്യാറാക്കി സമർപ്പിച്ചത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സിപിഎമ്മിനെതിരേയും ഇടതുമുന്നണിക്കെതിരേയും ശക്തമായ കള്ളക്കഥ തയ്യാറാക്കി ഇഡി കേസ് കൈകാര്യംചെയ്യുന്നു എന്നും കരുവന്നൂര്‍ കേസില്‍ തെറ്റായ നിലപാട് സ്വീകരിച്ച ഒരാളെയും സിപിഎം വെറുതേവിട്ടിട്ടില്ല എന്നും കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.

രാഷ്ട്രീയപ്രേരിതമായ നിലപാട് സ്വീകരിച്ചുകൊണ്ട് പ്രതിപക്ഷത്തെ കടന്നാക്രമിക്കാന്‍ ഒരു തെളിവുമില്ലാതെ കേസുണ്ടാക്കുന്നു. ഇത് പാര്‍ട്ടിയുടെ മേല്‍ കെട്ടിവെയ്ക്കാനായി പാര്‍ട്ടിയെ പ്രതിയാക്കുന്നു. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിമാരായിരുന്ന മൂന്നുനേതാക്കളെയും പ്രതിയാക്കി. ഓരോരോ ഇല്ലാക്കഥ പറഞ്ഞ് എല്‍ഡിഎഫിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താമെന്നാണ് ഇഡി ധരിക്കുന്നതെങ്കില്‍ അതിനെല്ലാം കൃത്യമായ മറുപടി കേരളത്തിലെ ജനങ്ങള്‍ നല്‍കും. സിപിഎമ്മിനെയോ എല്‍ഡിഎഫിനെയോ ഏതെങ്കിലും രീതിയില്‍ പോറലേല്‍പ്പിക്കാന്‍ കഴിയുമെന്ന തെറ്റിദ്ധാരണ ഇഡിയ്ക്കും വേണ്ട, കേന്ദ്രസര്‍ക്കാരിനും വേണ്ട ഗോവിന്ദൻ പറഞ്ഞു.

ഇഡി ഒരു അന്വേഷണത്തിലും ഒന്നും കണ്ടെത്തിയിട്ടില്ല. ഇഡിയുടെ കണ്ടെത്തല്‍ ആരാണ് ഇവിടെ അംഗീകരിക്കുന്നത്. അവര്‍ ശുദ്ധ അസംബന്ധം പറയുന്നു. കള്ളത്തരം പ്രചരിപ്പിക്കുകയും കള്ളത്തരത്തെ അടിസ്ഥാനപ്പെടുത്തി നിലപാട് സ്വീകരിക്കുകയുംചെയ്യുന്ന ഏജന്‍സിയാണ് ഇഡിയെന്ന് ആര്‍ക്കാണ് അറിയാത്തത്. ഇത്തരം ഗൂഢാലോചന തിരിച്ചറിയാനുള്ള കഴിവ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും അത് ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

STORY HIGHLIGHT: karuvannur bank fraud case