ഏതോ ഒരു ഉഗ്ര ശാപത്താൽ മുപ്പത്തി എട്ടോളം വരുന്ന ക്ഷേത്രങ്ങൾക്കു മുകളിലൂടെയാണ് മണൽ കാറ്റ് വീശിയതത്രെ മൈസൂരിനടുത്തു നരസിപ്പുരിലാണ് ചരിത്രവും മിത്തുകളും ഇഴപാകി നിൽക്കുന്ന തലക്കാടെന്ന ഈ മണൽ ഗ്രാമം.ഇന്നിവിടെ പൊങ്ങി വന്ന ക്ഷേത്രങ്ങൾ ഓരോന്നും കാലങ്ങളോളം മണലിൽ തപം ചെയ്തു ശാപ മോക്ഷം നേടിയവയത്രെ. . 1991 ന്നിൽ ആർക്കിയോളജി വകുപ്പ് മണൽ പകുത്തു ഉയർത്തിയെടുത്ത അവയോരോന്നും ചരിത്രത്തിലൂടെ ഒഴുകിയെത്തിയ ശിൽപ്പ ഭംഗിയുടെ നിതാന്ത സ്മാരകങ്ങളും .
ഗംഗ ചോള രാജ വംശങ്ങളുടെ ഇടയിലെവിടെയോ ആണ് ഈ ക്ഷേത്ര നഗരിയുടെ സ്ഥാനം ..കദംബ -ഹൊയ്സാല രാജ വംശങ്ങളുടെ ശിൽപ്പ ചാതുരി കൂടി കടന്നു വരുന്നുണ്ട് ക്ഷേത്ര നിർമ്മിതികളിൽ.മൈസൂർ രാജവംശകാലഘട്ടത്തിൽ ആണ് ക്ഷേത്ര നഗരിയാകെ മണലെടുത്തുപോയതു.എന്നാലോ കാലത്തിനു തെല്ലും തോൽപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല വീണ്ടെടുത്ത ക്ഷേത്ര ചാരുത. വൈദ്യനാദ ക്ഷേത്രത്തിന്റെ കൽത്തൂണുകൾ താങ്ങി നിർത്തുന്ന രംഗ മണ്ഡപത്തിന്റെ മനോഹാരിതയിൽ നമ്മളിപ്പോഴും ധ്യാനനിരതരായിപ്പോകുന്നു.
കീർത്തി നാരായണ ക്ഷേത്ര കൽപ്പാളികളിൽ വായിക്കാൻ കഴിയാത്ത ലിപികളിൽ അക്കാലത്തെ ചരിത്രത്തെ തന്നെ കോറിയിട്ടിരിക്കുന്നു.പാതാളേശ്വര ക്ഷേത്രവും മരളേശ്വര ക്ഷേത്രവും ഉദ്ഖനന കുഴികളിൽ തന്നെയാണ് നിലകൊള്ളുന്നത്.
ചുറ്റുമുള്ള മണൽ കൂമ്പാരങ്ങൾ ഒരു ഉഗ്ര ശാപത്തിന്റെ അലയൊലികളെയാണ് പൊതിഞ്ഞു വെച്ചിരിക്കുന്നത് എന്ന് ഇപ്പോഴും ഗ്രാമീണർ വിശ്വസിക്കുന്നു.പതിനേഴാം നൂറ്റാണ്ടിലെപ്പോഴോ വിജയനഗര സാമ്രാജ്യത്തിന്റെ രാജ പത്നിയായ അലമേലുവാണ് തന്റെ ശാപത്താൽ ഗ്രാമത്തെ മണൽ കൂമ്പാരമാക്കി മാറ്റിയത്. മൈസൂർ രാജാവ് വോഡയാർ ശ്രീ രംഗപട്ടണം കീഴടക്കി തലയ്ക്കാട്ടെ അലമേലുമ്മയുടെ പാരമ്പര്യ ആഭരങ്ങൾ കവരുവാൻ രാജ ഭടനെ അയക്കുന്നു..ആഭരണങ്ങൾ ഒന്നും തന്നെ വിട്ടുകൊടുക്കാതെ രാജാവിനും രാജ്യത്തിനും മേൽ ശാപം ചൊരിഞ്ഞു നിറഞ്ഞൊഴുകുന്ന കാവേരി നദിയിലേക്കു എടുത്തു ചാടുകയാണ് അലമേലുമ്മ.
കാവേരി നദിയിൽ ചുഴികൾ വന്നു നിറയട്ടെ..മൈസൂർ രാജാക്കന്മാർക്ക് അനന്തര അവകാശികൾ ഇല്ലാതായി പോകട്ടെ.ശാപം ഫലിച്ചു ക്ഷേത്ര നഗരി മണൽ കൂമ്പാരമായി മാറി മാതംഗിയിൽ നദിയിൽ നിറയെ ചുഴികൾ ..വോഡയാർ രാജവംശത്തിലെ രാജാക്കന്മാർക്ക് ഇപ്പോഴും പുത്രന്മാർ ജനിക്കുന്നില്ല …
യൂക്കാലി മരങ്ങൾ നിറഞ്ഞ മണൽ പാതയിലൂടെ മിത്തുകളുടെയും ചരിത്ര സ്മ്രിതികളുടെയും മാസ്മരികതയിൽ ഞാൻ മുന്നോട്ടു നടന്നു.കാവേരി നദിയിൽ നിന്നും വീശിയെത്തുന്ന തണുത്ത .കാറ്റിനു ഇപ്പോഴും ശാപവചസ്സുകളുടെ ആർത്ത നാദമുണ്ടെന്നു തോന്നുന്നു.എന്റെ ചവിട്ടടികളിൽ ഇനിയുമുണ്ടാവും മണലിൽപൂണ്ടു നിൽക്കുന്ന ക്ഷേത്ര ഗോപുരങ്ങൾ.ചരിത്ര കഥകളുടെ അറിയപ്പെടാത്ത വിസ്മയങ്ങളുമായി ശാപമോക്ഷത്തിനായി കാത്തിരിക്കുന്ന മഹാ ക്ഷേത്രങ്ങൾ