Kerala

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ല; കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ തുറക്കേണ്ടെന്ന് കലക്ടര്‍

കോഴിക്കോട്: സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ പുതിയ അധ്യയന വര്‍ഷം കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ സ്‌കൂളുകളില്‍ തുറക്കേണ്ടെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി സ്‌കൂളുകളിലെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.

കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തി സ്‌കൂള്‍ കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ഫിറ്റ്നസ് പരിശോധിച്ച് ഉറപ്പുവരുത്താനും സ്‌കൂള്‍ പരിസരങ്ങളിലെ അപകടകരമായ മരങ്ങളും മറ്റും നീക്കം ചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. തദ്ദേശസ്ഥാപനങ്ങളിലെ എൻജിനീയര്‍മാരുടെ നേതൃത്വത്തില്‍ ഇവ പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനാണ് നിര്‍ദേശം.

ജില്ലയിലെ മറ്റെല്ലായിടങ്ങളിലും സ്‌കൂളുകള്‍ക്കും അനുബന്ധ കെട്ടിടങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയെങ്കിലും കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ സ്‌കൂളുകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയോ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ ചെയ്തില്ലെന്ന് യോഗത്തിൽ പരാതിയുയര്‍ന്നിരുന്നു. നിസാര കാരണങ്ങള്‍ പറഞ്ഞ് കോര്‍പറേഷന്‍ എന്‍ജിനീയറിങ് വിഭാഗം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ നിഷേധിക്കുന്നതായി വിദ്യാഭ്യാസ ഉപഡയറക്ടറും യോഗത്തെ അറിയിച്ചു. തുടർന്നാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ കോർപറേഷൻ പരിധിയിലെ സ്കൂളുകളിൽ ക്ലാസ് ആരംഭിക്കേണ്ടെന്ന് കലക്ടർ നിർദ്ദേശിച്ചത്.