കൊച്ചി: കരയ്ക്കടിയുന്ന കണ്ടെയ്നറുകളിൽനിന്നു സാധനങ്ങൾ മാറ്റുന്നതും മോഷണം നടത്തുന്നതും നിയമവിരുദ്ധമാണെന്നു കസ്റ്റംസ് മുന്നറിയിപ്പ്. കപ്പലിലെ കണ്ടെയ്നറുകളിലുണ്ടായിരുന്ന സാധനങ്ങൾക്കു തീരുവ അടച്ചിട്ടില്ല. ഇതിനാൽ കരയിലെത്തുന്ന സാധനങ്ങൾ പിടിച്ചെടുക്കും. തീരദേശമാകെ ഇതിനായി കസ്റ്റംസ് മറൈൻ ആൻഡ് പ്രിവന്റീവ് യൂണിറ്റുകളെയും വിന്യസിച്ചു. കരതൊടുന്ന കണ്ടെയ്നറുകൾ കസ്റ്റംസ് സംഘമെത്തി പരിശോധിക്കും.
35 കണ്ടെയ്‌നറാണ് കൊല്ലം തീരത്തടിഞ്ഞത്. തിരുമുല്ലവാരം ക്ഷേത്രത്തിനുസമീപം പാരിൽ തട്ടി താഴ്‌ന്നനിലയിൽ രണ്ടെണ്ണവും കണ്ടെത്തി. ഏഴെണ്ണത്തിൽ തേയില, ചൈനീസ് ടീ ബാഗ്, പേപ്പർ, പരുത്തി എന്നിവയായിരുന്നു. ശേഷിക്കുന്നവ കാലിയാണ്. തീരത്തടിഞ്ഞവ നീക്കാൻ എംഎസ്‌സി ഷിപ്പിങ് കമ്പനിയുടെ ഏഴ് സംഘങ്ങൾ ഉടനെത്തും. ദേശീയ ദുരന്തനിവാരണസേനയുടെ ചെന്നൈ യൂണിറ്റും സ്ഥലത്തെത്തി.
അപകടകരമല്ലാത്ത വസ്തുക്കൾ കൊച്ചി തുറമുഖത്തെത്തിക്കുകയോ ഏറ്റവുമടുത്തുള്ള കസ്റ്റംസ് ഓഫിസിലെത്തിക്കുകയോ ചെയ്യും. തുടർന്നു കാർഗോയുടെ കസ്റ്റംസ് ഏജന്റിനെ വിളിപ്പിച്ച‍് ഉള്ളിലുണ്ടായിരുന്നത് എന്തെന്നു എൻട്രി ബിൽ പരിശോധിച്ചു കണ്ടെത്തും. ഈ സാധനങ്ങൾക്കെല്ലാം നികുതി ചുമത്തും. അപകടകരമായ വസ്തുക്കളാണു കണ്ടെയ്നറിലുള്ളതെങ്കിൽ സർക്കാർ നിർദേശവും ചട്ടങ്ങളും അനുസരിച്ച് ഇവ കൈകാര്യം ചെയ്യും. അപകടത്തിൽപെട്ട കപ്പലിന്റെ ഉടമകളായ എംഎസ്‌സിയും തീരത്തടിയുന്ന കണ്ടെയ്നറുകൾ കണ്ടെത്താൻ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.