Kerala

ലീഗ് നേതാക്കളെ കാണാൻ പി.വി അൻവർ; വിജയസാധ്യതയുള്ള സീറ്റ് നിയമസഭയിൽ വേണം; പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണും

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ മുസ്‍ലിം ലീഗ് നേതാക്കളെ കാണാന്‍ പി.വി അന്‍വര്‍. യുഡിഎഫിൽ അംഗമാക്കുക എന്നതിനൊപ്പമാണ് അൻവർ പുതിയ ഉപാധികളും മുന്നോട്ടുവയ്ക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള സീറ്റ് തനിക്ക് നൽകണമെന്നാണ് അൻവറിന്റെ ആവശ്യം. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മണ്ഡലം കമ്മിറ്റി യോഗം അന്‍വറിന്‍റെ വീട്ടില്‍ ചേരുന്നുണ്ട്. അതിന് ശേഷമാകും പി.വി അന്‍വര്‍ ലീഗ് നേതാക്കളെ കാണാനായി മലപ്പുറത്തേക്ക് പുറപ്പെടുക. പി.കെ കുഞ്ഞാലിക്കുട്ടിയെയും പിഎംഎ സലാമിനെയും കാണുമെന്നാണ് പ വിവരം. മലപ്പുറം കാരത്തോടുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ വെച്ചാകും കൂടിക്കാഴ്ച നടക്കുന്നത്.

ഇന്ന് പത്തുമണിയോടെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണപ്രവര്‍ത്തനങ്ങളടക്കം ചര്‍ച്ച ചെയ്യുന്നതിനായി കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ നേതൃയോഗം ചേരുന്നുണ്ട്. ഇതിന് പിന്നാലെയായിരിക്കും അന്‍വര്‍ പ്രധാനപ്പെട്ട ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക. മലപ്പുറം ജില്ലയിൽ കോൺഗ്രസിന് അധികം സീറ്റില്ലാത്തതിനാൽ അൻ‌വറിനെ പിണക്കാതിരിക്കാൻ ലീഗ് വിട്ടുവീഴ്ച നടത്തേണ്ടിവരും.
അതിനിടെ രണ്ടുദിവസത്തേക്ക് മാധ്യമങ്ങളെ കാണില്ലെന്നും പരസ്യ പ്രതികരണത്തിന് ഇല്ലെന്നുമാണ് പി.വി അന്‍വര്‍ വ്യക്തമാക്കിയത്. ഇടഞ്ഞുനിൽക്കുന്ന പി.വി.അൻവറിന്റെ തുടർനിലപാട് കോൺഗ്രസും സിപിഎമ്മും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയ ശേഷം അദ്ദേഹത്തിനെതിരെ പ്രതികരണം നടത്തിയ അൻവറിനെ ഒപ്പം കൂട്ടരുതെന്ന നിലപാട് കോൺഗ്രസിനുള്ളിലുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് നിലമ്പൂരിൽ എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ യു‍ഡിഎഫ് നേതൃയോഗം മണ്ഡലത്തിൽ ചേരും.