കാലം തെറ്റി പെയ്ത മഴയിൽ വിറങ്ങലിച്ച് മുംബൈ നഗരം. സാധാരണ ജൂൺ രണ്ടാം വാരത്തോടെയാണ് മുംബൈയിൽ മൺസൂൺ എത്തുന്നത്. പക്ഷെ ഇത്തവണ പതിവ് തെറ്റി. ഇന്നലെ രാത്രി മുതല്‍ പുലര്‍ച്ചെവരെ നിലയ്ക്കാതെ പെയ്ത മഴയിൽ നഗരത്തില്‍ വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമുണ്ടാക്കി.മെട്രോ സർവീസുകളും ലോക്കൽ ട്രെയിൻ സർവീസുകളും തടസ്സപ്പെട്ടു.കാലാവസ്ഥ മോശമായതിനെ തുടർന്ന് വിമാന സർവീസുകൾ വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തു. ചില ദീർഘദൂര ട്രെയിനുകളുടെ സർവീസുകളെയും മഴ ബാധിച്ചു. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്.
അർധരാത്രി മുതൽ രാവിലെ 11 വരെ മുംബൈയിൽ 295 മില്ലീമീറ്ററിലധികം മഴ ലഭിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.107 വർഷത്തിനു ശേഷമാണ് മേയിൽ ഒരു ദിവസം ഇത്രയും മഴ പെയ്യുന്നത്.ഇതിനു മുന്‍പ് ഏറ്റവും ഉയര്‍ന്ന അളവില്‍ മഴ പെയ്ത 1918 ല്‍ 279.4 മില്ലിമീറ്റര്‍ ആണ് രേഖപ്പെടുത്തിയത്.സാധാരണയെക്കാൾ 16 ദിവസം മുൻപാണ് ഇത്തവണ കാലവർഷമെത്തിയിരിക്കുന്നത്.