Kerala

പിതാവാണ് തന്‍റെ ശക്തിയും ദൗര്‍ബല്യവും’; ഖബറിടത്തിനരികെ വികാരാധീതനായി ആര്യാടന്‍ ഷൗക്കത്ത്

‌തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുന്നതിന് മുൻപായി പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ ഖബറിടത്തിലെത്തിനിലമ്പൂർ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്.ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ് അടക്കമുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആര്യാടൻ ഷൗക്കത്തിനൊപ്പം ഉണ്ടായിരുന്നു.
പിതാവാണ് തന്‍റെ ശക്തിയും ദൗര്‍ബല്യവുമെന്ന് വികാരാധീതനായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിതാവിന്‍റെയും വിവി പ്രകാശിന്‍റെയും അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നതാണ് തന്‍റെ ലക്ഷ്യം. നഷ്‌ടപ്പെട്ട നിലമ്പൂരിനെ തിരികെ പിടിക്കുക എന്നത് മാത്രമാണ് മുമ്പിലുള്ളത്.

മലപ്പുറത്തെ മുഴുവന്‍ കോണ്‍ഗ്രസുകാരെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെയെല്ലാം വഴിക്കാട്ടിയാണ് തന്‍റെ പിതാവ്. വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം പിതാവില്ലാത്ത സാഹചര്യത്തില്‍ നടക്കുന്ന ഒരു തെരഞ്ഞെടുപ്പാണിത്. അദ്ദേഹത്തിന്‍റെ ഓര്‍മകള്‍ നല്‍കുന്ന ശക്തിയില്‍ നിന്ന് കൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പിതാവിന് ഒറ്റ അഭിലാഷം മാത്രമെ ഉണ്ടായിരുന്നുള്ളൂ. അത് താനായാലും ജോയി ആയാലും നിലമ്പൂര്‍ തിരിച്ച് പിടിക്കുകയെന്ന കാര്യമാണ്.

 

നിലമ്പൂര്‍ തിരിച്ച് പിടിക്കുകയെന്ന ആഗ്രഹം അദ്ദേഹത്തിന്‍റെ മനസില്‍ ഉണ്ടായിരുന്നു. അതിന്‍റെ സഫലീകരണമാണ് നടക്കേണ്ടതെന്നാണ് തങ്ങള്‍ ചിന്തിക്കുന്നത്. അതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പിന്‍റെ പ്രചരണ പ്രവര്‍ത്തനം അദ്ദേഹത്തിന്‍റെ ഖബറിടത്തിലെത്തി നേരിട്ട് സംസാരിച്ച് തന്നെ തുടങ്ങിയത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിലമ്പൂരില്‍ ഒറ്റക്കെട്ടായി തന്നെ യുഡിഎഫ് മത്സരിക്കും. യുഡിഎഫ് ഇത്തവണ നിലമ്പൂര്‍ തിരിച്ച് പിടിക്കുമെന്നും ആര്യാടന്‍ ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.