ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസി ഡോ. സിസ തോമസിൻ്റെ പെൻഷൻ ആനുകൂല്യം തടഞ്ഞ നടപടിയിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി.ആനൂകൂല്യം തടഞ്ഞത് അംഗീകരിക്കാനാവില്ലെന്ന് വിമർശിച്ച ഹൈക്കോടതി നടപടി അനുചിതമെന്നും നിരീക്ഷിച്ചു.അച്ചടക്ക നടപടി നിലനിൽക്കുന്നുന്നതിനാലാണ് ആനുകൂല്യം തടഞ്ഞതെന്നാണ് സർക്കാർ വാദം. അച്ചടക്ക നടപടിയിലെ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കേണ്ടതല്ലേയെന്നും കോടതി ചോദിച്ചു.
അധ്യാപന ജോലിയിൽനിന്ന് വിരമിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും അച്ചടക്ക നടപടിയുടെ പേരിൽ ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസി കൂടിയായ ഡോ.സിസ തോമസിൻ്റെ പെൻഷൻ ആനുകൂല്യം തടഞ്ഞു വച്ചതിലാണ് സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. തീർത്തും അപരിചിതമായ കാര്യമാണിത്. സർക്കാർ ജീവനക്കാർക്കെതിരായ അച്ചടക്ക നടപടി സംബന്ധിച്ച അന്വേഷണമുണ്ടെങ്കിൽ അവ വിരമിക്കലിനു മുൻപുതന്നെ പൂർത്തിയാക്കേണ്ടതാണ്. ഇത് സംബന്ധിച്ച് ഹൈക്കോടതി തന്നെ ഉത്തരവുകളിറക്കിയിട്ടുണ്ടെന്നും ജസ്‌റ്റിസ് മുഹമ്മദ് മുഷ്ത്താഖ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.
ണ്ട് വർഷമായിട്ട് സർക്കാർ എന്ത് അന്വേഷണമാണ് നടത്തുന്നതെന്നും ഹൈക്കോടതി വിമർശന രൂപേണ ചോദിച്ചു. സിസ തോമസിനനുകൂലമായി അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിറക്കിയ ഉത്തരവിൽ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജി അടുത്ത ബുധനാഴ്‌ചയിലേക്ക് മാറ്റി.
2023 മാർച്ച് 31 നാണ് 33 വർഷത്തെ സേവനത്തിനുശേഷം സിസ തോമസ് വിരമിച്ചത്. എന്നാൽ അച്ചടക്ക നടപടിയുടെ പേരിൽ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ സർക്കാർ തടഞ്ഞു വെക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്‌തുള്ള സിസ തോമസിൻ്റെ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.