ഭാഷ രാഷ്ട്രീയത്തിൽ കുടുങ്ങി കമൽഹാസനും!! നടൻ‌റെ കന്നഡ വിവാദം ദ്രാവിഡ രാഷ്ട്രീയത്തിന്റെ പുതിയ മുഖമോ??

തെന്നിന്ത്യൻ ഭാഷകളെല്ലാം നന്നായി വഴങ്ങുന്ന നടൻ…. ഏത് നാട്ടിലെത്തിയാലും അവിടത്തെയാളായി മാറുന്ന ആദർശവാൻ ഇങ്ങനൊരു ഇമേജായിരുന്നു ഇത്രയും നാൾ കമൽഹാസൻ എന്ന നടന്. അത്കൊണ്ട് തന്നെ കമൽഹാസന്റെ സിനിമകൾ ഭാഷാഭേദമന്യേ സ്വീകരിക്കപ്പെടതുമാണ്. എന്നാൽ ഇപ്പോൾ കമൽഹാസൻ ഒരു ഭാഷ തർക്കത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

ചെന്നൈയിൽ നടന്ന ഒരു സിനിമാ പ്രമോഷൻ പരിപാടിയിൽ “കന്നഡ ഭാഷ തമിഴിൽ നിന്നാണ് ഉത്ഭവിച്ചത്” എന്ന പ്രസ്താവനയാണ് ഇപ്പോൾ വിവാദത്തിന് തിരികൊളുത്തിയത്. തൻ്റെ പുതിയ ചിത്രമായ ‘തഗ് ലൈഫ്’ ഓഡിയോ ലോഞ്ചിനിടെ നടത്തിയ പരാമർശങ്ങൾ കന്നഡ അനുകൂല ഗ്രൂപ്പുകളിൽ നിന്ന് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.

ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് നടൻ കമൽഹാസൻ തൻ്റെ പ്രസംഗം ആരംഭിച്ചത് “എന്റെ ജീവിതവും എന്റെ കുടുംബവും തമിഴ് ഭാഷയാണ്” എന്നർത്ഥം വരുന്ന “ഉയിരേ ഉരവേ തമിഴെ” എന്ന വാചകത്തോടെയാണ്.

“നടൻ ശിവരാജ്കുമാർ മറ്റൊരു സംസ്ഥാനത്ത് താമസിക്കുന്ന എന്റെ കുടുംബമാണ്. അതുകൊണ്ടാണ് അദ്ദേഹം ഇവിടെയുള്ളത്. അതുകൊണ്ടാണ് ഞാൻ പ്രസംഗം തുടങ്ങിയപ്പോൾ ‘എന്റെ ജീവിതവും കുടുംബവും തമിഴാണ്’ എന്ന് പറഞ്ഞത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്നാണ് ഉത്ഭവിച്ചത്. അതിനാൽ നിങ്ങൾ ആ നിരയിൽ ഉൾപ്പെടുന്നു.”എന്നായിരുന്നു കമലിന്റെ പരാമർശം. ണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ശനിയാഴ്ച നടന്ന പരിപാടിയിൽ കന്നഡ നടൻ ശിവരാജ്കുമാറും പങ്കെടുത്തിരുന്നു.

കന്നഡ രക്ഷണ വേദികെ പോലുള്ള കന്നഡ അനുകൂല സംഘടനകൾ ഈ പരാമർശങ്ങളെ അപലപിക്കുകയും കമൽഹാസൻ ഇത്തരം പ്രസ്താവനകൾ തുടർന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

കന്നഡ രക്ഷണ വേദികെ നേതാവ് പ്രവീൺ ഷെട്ടി പറഞ്ഞു, “കമലിന് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു, നിങ്ങൾക്ക് കർണാടകയിൽ ബിസിനസ്സ് ആവശ്യമുണ്ടോ? എന്നിട്ടും കന്നഡയെ അപമാനിക്കുകയാണ്.”

“ഇന്ന് നിങ്ങൾ ഇവിടെ സംസ്ഥാനത്ത് ഉണ്ടായിരുന്നു, നിങ്ങളുടെ മേൽ കരിമഷി പുരട്ടാൻ ഞങ്ങൾ തയ്യാറായിരുന്നു, നിങ്ങൾ ഓടിപ്പോയി. കർണാടകയ്ക്കും സംസ്ഥാനത്തെ ജനങ്ങൾക്കും എതിരെ സംസാരിച്ചാൽ നിങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് ഞങ്ങൾ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. നിങ്ങളുടെ സിനിമ കർണാടകയിൽ നിരോധിക്കുമെന്ന് ഞങ്ങൾ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു,” അദ്ദേഹം പറഞ്ഞു.

കമൽഹാസൻ തന്റെ സിനിമയുടെ പ്രമോഷനായി പങ്കെടുക്കുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ബെംഗളൂരുവിലെ ഒരു വേദിയിൽ കന്നഡ അനുകൂല സംഘടനകളിലെ പ്രവർത്തകർ ഒത്തുകൂടി, അദ്ദേഹത്തിന് നേരെ കറുത്ത മഷി എറിഞ്ഞ് പ്രതിഷേധം അറിയിക്കാൻ തീരുമാനിച്ചിരുന്നു.എന്നാൽ കമൽഹാസൻ തങ്ങളുടെ പദ്ധതികളെക്കുറിച്ച് അറിഞ്ഞുവെന്നും സ്ഥലം വിട്ടെന്നും പ്രതിഷേധക്കാർ പിന്നീട് അവകാശപ്പെടുകയായിരുന്നു.

ഈ വിവാദം ഭാഷാഭിമാനത്തിനും പ്രാദേശിക വികാരത്തിനും ഇടയിലുള്ള ഒരു പുതിയ പിരിമുറുക്കമാണ് സൃഷ്ടിച്ചത്, കമൽ ഹാസൻ പരാമർശത്തിൽ വ്യക്തത വരുത്തുകയോ ക്ഷമാപണം നടത്തുകയോ ചെയ്തില്ലെങ്കിൽ കർണാടകയിൽ അദ്ദേഹത്തിന്റെ സിനിമകൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് നിരവധിപേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.
എന്നാൽ ഈ വിവാദം കമലെന്ന രാഷ്ട്രീകരനെ സംബന്ധിച്ച് അത്ര നല്ല സൂചനയല്ല. ഒരു പക്ഷെ വർഷങ്ങളായി നടന്നുവരുന്ന ദ്രാവിഡ രാഷ്ട്രീയ നാടകത്തിന്റെ ഭാ​ഗമായിരിക്കാം ഈ പ്രസ്ഥാവന. തമിഴ് മണ്ണ് തമിഴ് മക്കൾ എന്ന വികാരമാണ് ജയലളിതയേയും എംജിആറിനെയും മറുനാട്ടുകാരായിട്ട് കൂടി തമിഴ്നാടിന്റെ നേതാക്കളാക്കിയത്. പക്ഷെ കമലിന്റെ തട്ടം രാജ്യസഭയാണെന്നിരിക്കെ ദേശീയ രീഷ്ട്രീയത്തിൽ കാലെടുത്തുവെക്കുന്ന കമൽഹാസൻ ഒരു ഭാഷ വിവാദത്തിന് തിരികൊളുത്തിയത് അത്ര ശുഭസുചനയല്ല.

Latest News