തൃശ്ശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിരാഹാര സമരം തുടർന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇയാൾ എഴുതിയ ‘ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ’ എന്ന നോവലിന്റെ പ്രസിദ്ധീകരണ അനുമതി നിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ മൂന്നുദിവസമായി രൂപേഷ് നിരാഹാര സമരത്തിലായിരുന്നു. ജയിൽ ഡോക്ടർ നടത്തിയ പരിശോധനയിലാണ് ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയത്.
കഴിഞ്ഞ 10 വർഷമായി വിചാരണ തടവുകാരനാണ് മാവോയിസ്റ്റ് രൂപേഷ്. കവി സച്ചിദാനന്ദൻ യുഎപിഎ തടവുകാരനായി കുറച്ചു കാലം ജയിലിൽ കഴിയുന്നു എന്ന പ്രമേയത്തിലാണ് നോവൽ എഴുതിയത്. നോവലിന് സച്ചിദാനന്ദൻ പ്രസിദ്ധീകരണ അനുമതി നൽകിയിരുന്നു. എന്നാൽ രാഷ്ട്രീയ തടവു ജീവിതം പ്രമേയമായ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ജയിൽ വകുപ്പ് അനുമതി നിഷേധിച്ചതോടെയാണ് പുസ്തകം പുറത്തിറക്കാനാകാത്തത്. ഇതിൽ പ്രതിഷേധിച്ചാണ് ജയിലിൽ രൂപേഷ് നിരാഹാരം സമരം തുടങ്ങിയത്.