ബെംഗളൂരു: ട്രാഫിക് പൊലീസ് പരിശോധനയ്ക്കിടെ ബൈക്കിൽ നിന്ന് തെറിച്ചുവീണ് മൂന്ന് വയസ്സുകാരി മരിച്ചു. മൈസൂരു-ബെംഗളൂരു ഹൈവേയിൽ ആണ് ദാരുണസംഭവം ഉണ്ടായത്. അപകടത്തിൽ മദ്ദൂർ താലൂക്കിലെ ഗൊരവനഹള്ളി ഗ്രാമത്തിലെ വാണിശ്രീയുടെയും അശോകിന്റെയും ഏക മകൾ റിതിക്ഷ ആണ് മരിച്ചത്.
കര്‍ണാടക മണ്ഡ്യയില്‍ ഇന്നലെ വൈകുന്നേരമാണു സംഭവം. നായയുടെ കടിയേറ്റ കുട്ടിയുമായി കുഞ്ഞുമായി ആശുപത്രിയിലേക്കു പോയ പിതാവ് ഹെല്‍മെറ്റ് ധരിച്ചില്ലെന്ന കാരണത്താലാണ് ബൈക്ക് ട്രാഫിക് പൊലീസ് തടഞ്ഞത്. നിയന്ത്രണം വിട്ട ബൈക്കിൽനിന്ന് അമ്മയുടെ മടിയിലിരുന്ന കുട്ടി റോഡിലേക്കു വീഴുകയും പിന്നാലെ വന്ന ടെംപോ കയറിയിറങ്ങുകയുമായിരുന്നു. തലയ്ക്കേറ്റ മാരകമായ പരുക്കാണ് മരണകാരണം.
നായ കടിച്ചതുകൊണ്ട് കുട്ടിയെ വേഗം ആശുപത്രിയിൽ എത്തിക്കണമെന്ന് പൊലീസിനോടു പറഞ്ഞതാണെന്ന് കുട്ടിയുടെ ബന്ധു മാധ്യമങ്ങളോടു പറഞ്ഞു. ‘‘ആദ്യത്തെ സംഘം പൊലീസുകാർ ഇതുകേട്ടു ഞങ്ങളെ വിട്ടു. എന്നാൽ എതിർവശത്തുനിന്നു വന്ന രണ്ടാം സംഘം തടയുകയായിരുന്നു. അവരോടു താഴ്മയായി പറഞ്ഞെങ്കിലും കടത്തിവിട്ടില്ല. അതിലൊരു ഉദ്യോഗസ്ഥൻ കൈപിടിച്ചു വലിച്ചു. ഇതേ തുടർന്നാണ് വാഹനത്തിനു നിയന്ത്രണം നഷ്ടമായത്. ബൈക്ക് വശത്തേക്കു വീണു. പൊലീസ് പറഞ്ഞിട്ടാണ് ടെംപോ പിന്നോട്ട് എടുത്തത്. അതു കുട്ടിയുടെ തലയിലൂടെ കയറുകയായിരുന്നു’’ – ബന്ധു പറഞ്ഞു.
മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് മൂന്നു പൊലീസുകാരെ മണ്ഡ്യ എസ്‌പി സസ്പെന്‍ഡ് ചെയ്തു. മണ്ഡ്യയിലെ മിംസ് ആശുപത്രിക്കു പുറത്തായിരുന്നു പ്രതിഷേധം. പഴയ ബെംഗളൂരു – മൈസുരു ദേശീയപാത ഇവർ തടഞ്ഞു. എഎസ്ഐമാരായ ജയറാം, നാഗരാജ്, ഗുരുദേവ് എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. വകുപ്പുതല അന്വേഷണം ആരംഭിച്ചതായി എസ്പി ബി. മല്ലികാർജുൻ അറിയിച്ചു.
















