World

സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പിന്റെ ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും പരാജയം; ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീണു

സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് പേടകത്തിന്റെ ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും പരാജയപ്പെട്ടു. പേലോഡ് വാതില്‍ തുറക്കാത്തതിനാൽ ഡമ്മി ഉപഗ്രഹങ്ങൾ പുറത്ത് എത്തിക്കാൻ കഴിഞ്ഞില്ല. ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് സ്റ്റാര്‍ഷിപ്പ് പതിച്ചത്. എവിടെയാണെന്ന് കണ്ടെത്തിയിട്ടില്ല എന്നാണ് സ്‌പേസ് എക്‌സ് അറിയിച്ചത്.

പുലര്‍ച്ചെ ഇന്ത്യന്‍ സമയം അഞ്ച് മണിക്കായിരുന്നു സൗത്ത് ടെക്സസിലെ ബോക്കാ ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ നിന്ന് സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്. ജനുവരിയില്‍ നടന്ന ഏഴാം സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണവും മാര്‍ച്ച് ആറിന് നടന്ന എട്ടാം പരീക്ഷണവും സ്‌പേസ് എക്സിന് വിജയിപ്പിക്കാനായിരുന്നില്ല.

സ്റ്റാര്‍ഷിപ്പിന്റെ അവശിഷ്ടങ്ങൾ ബഹാമാസ്, ടര്‍ക്‌സ്-കൈകോസ് ദ്വീപുകള്‍ക്ക് മുകളിൽ എത്തിയത് ഭീതി പരത്തിയിരുന്നു. ഇത്തവണ ആശങ്ക ഒഴിവാക്കാന്‍ വ്യോമഗതാഗതം കുറവുള്ള സമയത്താണ് പരീക്ഷണം നടത്തിയത്.

2025 ജനുവരിയിലാണ് ഇലോൺ മസ്കിന്റെ ഏഴാം സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണം നടന്നത്. മാര്‍ച്ച് ആറിലെ എട്ടാം പരീക്ഷണവും സ്പേസ് എക്‌സിന് വിജയിപ്പിക്കാനായില്ല. ഇത് അഗ്നിഗോളമായതോടെ സമീപത്തെ നാല് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

240 വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടപ്പോള്‍ രണ്ട് ഡസനിലധികം വിമാനങ്ങള്‍ വഴിതിരിച്ച് വിടേണ്ടിയും വന്നു. സ്റ്റാര്‍ഷിപ്പ് ഫ്ലൈറ്റ് എട്ടിന് 885 നോട്ടിക്കല്‍ മൈലായിരുന്നു എയര്‍ക്രാഫ്റ്റ് ഹസാര്‍ഡ് സോണ്‍. ഇത്തവണത്തെ പരീക്ഷണ വിക്ഷേപണത്തിന് 1,600 നോട്ടിക്കല്‍ മൈലാക്കി വര്‍ധിപ്പിച്ചു.