Kerala

നിലമ്പൂരിൽ ബിജെപി മത്സരിക്കും; സ്ഥാനാർഥി ഡിസിസി ജനറല്‍ സെക്രട്ടറി ബീന ജോസഫോ? ചർച്ച നടത്തി എം.ടി. രമേശ് | M T Ramesh

ബിജെപിയുടെ മുതിര്‍ന്ന നേതാവ് എംടി രമേശാണ് ബീന ജോസഫുമായി ചര്‍ച്ച നടത്തിയത്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഡിസിസി സെക്രട്ടറിയെ ചാക്കിട്ടു പിടിക്കാൻ ബിജെപി. മണ്ഡലത്തിൽ മത്സരിക്കുന്നില്ലെന്ന് പറഞ്ഞ ബിജെപി നിൽക്കകള്ളി ഇല്ലാതെ വന്നതോടെയാണ് കോൺ​ഗ്രസ് വനിതാ നേതാവിനെ സ്ഥാനാർഥിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഡിസിസി ജനറല്‍ സെക്രട്ടറി ബീന ജോസഫിനെ പാര്‍ട്ടിയിലേക്കെത്തിച്ച് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാനായാണ് ബിജെപി നീക്കം നടത്തിയത്. എന്നാൽ ബീനയുടെ നിലപാട് എന്താണെന്നുള്ളത് ഇതുവരെ വ്യക്തമായിട്ടില്ല.

ബിജെപിയുടെ മുതിര്‍ന്ന നേതാവ് എംടി രമേശാണ് ബീന ജോസഫുമായി ചര്‍ച്ച നടത്തിയത്. ഇക്കാര്യം ബീന ജോസഫ് തന്നെ മാധ്യമങ്ങളോട് പറഞ്ഞതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിഷയത്തില്‍ ഇടപെട്ടു. ബീന ജോസഫുമായി പ്രതിപക്ഷ നേതാവ് സംസാരിക്കുകയും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി രംഗത്തിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു.  പിന്നീട് മാധ്യമങ്ങളെ കണ്ട ബീന ജോസഫ് കോണ്‍ഗ്രസിനോടൊപ്പം സജീവമായി ഉണ്ടാവുമെന്ന സൂചനയാണ് തന്നത്. കുടുംബയോഗങ്ങളിലും മറ്റ് പരിപാടികളിലും താന്‍ സജീവമായുണ്ടാവുമെന്നാണ് ബീന ജോസഫ് പറഞ്ഞത്.

അതേ സമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പ്രചരണ രംഗത്ത് സജീവമായി. പി വി അന്‍വറും യുഡിഎഫും യോജിച്ചു പോകുന്നതില്‍ പ്രശ്‌നമുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് ഇന്ന് പറഞ്ഞിരുന്നു.

content highlight: BJP